തിരുത്തുന്ന ചരിത്രവും തകർത്തെറിയുന്ന ഭാവിയും

Reading Time: 3 minutes

 എല്ലാം തിരുത്താനുള്ള ശ്രമത്തിലാണ്.  അതിനുള്ള മറ്റൊരു പ്രയാണം കൂടിയാണ് വിദ്യാഭ്യാസനയം. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പില്‍ വരികയാണ്. പാര്‍ലമെന്റിന്റെയോ വിദ്യാഭ്യാസ വിചക്ഷണരുടെയോ അനുമതി തേടാതെ കൊറോണ അവസരമാക്കി ഏകപക്ഷീയമായി ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. കൊവിഡ് മഹാമാരിയുടെ അസാധാരണമായ സാഹചര്യത്തില്‍ നിരവധി ജനവിരുദ്ധ നയങ്ങള്‍ സുഗമമായി നടപ്പിലാക്കിയെടുക്കുവാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന, ഭാവി ഇന്ത്യന്‍ സമൂഹത്തിന്റെ രൂപീകരണ പ്രക്രിയ എങ്ങനെയാകണമെന്ന് തീരുമാനിക്കുന്ന വിദ്യാഭ്യാസ നയത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കേന്ദ്രം ഇന്നേവരെ നടപ്പാക്കിയ ജനാധിപത്യവിരുദ്ധ നീക്കങ്ങളില്‍ ഏറ്റവും പ്രഹരശേഷിയുളളതാണ് മന്ത്രിസഭാ തീരുമാനം.

ജനാധിപത്യവിരുദ്ധമായ നയരൂപീകരണ പ്രക്രിയ

ജനാധിപത്യ വിദ്യാഭ്യാസ നയ രൂപീകരണ പ്രക്രിയയ്ക്ക് വിരുദ്ധമായ രീതികളാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപപ്പെടുത്തുന്നതില്‍, പ്രാരംഭ ഘട്ടം മുതല്‍ കേന്ദ്രസര്‍ക്കാര്‍ വെച്ചുപുലര്‍ത്തിയത്. വിദ്യാഭ്യാസ നയരൂപീകരണത്തിന് സാധാരണഗതിയില്‍ ചുക്കാന്‍ പിടിക്കേണ്ടത് പ്രമുഖരും നിഷ്പക്ഷമതികളുമായ വിദ്യാഭ്യാസ വിദഗ്ധരാണ്. എന്നാല്‍ മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന ടി.എസ്.ആര്‍.സുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഉദ്യോഗസ്ഥവൃന്ദത്തിനാണ് നയരൂപീകരണത്തിന്റെ പ്രാരംഭ ഉത്തരവാദിത്വം മാനവ വിഭവ ശേഷി മന്ത്രാലയം നല്‍കിയത്. 2016 മെയ് 27ന് ഈ കമ്മിറ്റി 230 പേജുളള ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പൊതുസമക്ഷം അവതരിപ്പിക്കപ്പെട്ടു. അഭിപ്രായങ്ങള്‍ തേടേണ്ടതിനു പകരം ‘ Some Inputs for the Draft National Education Policy 2016’ എന്ന പേരില്‍ 43 പേജുളള ഒരു രേഖ ജൂലൈയില്‍ പരസ്യപ്പെടുത്തുകയാണ് ചെയ്തത്. അതായത് വിദ്യാഭ്യാസത്തിന്റെ ഉളളടക്കത്തെ സംബന്ധിച്ച തീരുമാനങ്ങള്‍ ഉള്‍പ്പടെ മര്‍മ്മ പ്രധാനമായ പലതും മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ അന്നേ തീരുമാനിച്ചുവെന്നര്‍ത്ഥം.

എന്നിരുന്നാലും പുറത്തുവന്ന രേഖയെ സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകളും വിദ്യാഭ്യാസ സ്‌നേഹികളും വിചക്ഷണരും സര്‍ക്കാരിന് അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നത് സുശക്തമായ ജനാധിപത്യ പ്രക്രിയയിലൂടെയാണെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശവും അന്ന് ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഒന്നും പരിഗണിക്കാതെ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനായ ഡോ.കെ.കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ഒരു പതിനൊന്നംഗ സമിതിയെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപീകരിക്കാന്‍ ഏല്‍പ്പിക്കുകയും ഈ കമ്മിറ്റി സുബ്രഹ്മണ്യം കമ്മിറ്റിയുടെ പാത അതേ രൂപത്തില്‍ പിന്തുടരുകയുമാണുണ്ടായത്. മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമര്‍പ്പിച്ചവ തമസ്‌കരിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി സംഘപരിവാര്‍ അജണ്ട പേറുന്ന എബിവിപിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.വിദ്യാഭ്യാസ രംഗത്ത് ഹിന്ദുത്വ അജണ്ട ഊട്ടിയുറപ്പിക്കല്‍

സംഘപരിവാര്‍ അജണ്ടകള്‍ വിദ്യാഭ്യാസരംഗത്ത് സ്ഥാപിക്കാനുള്ള കൃത്യമായ ആസൂത്രണം ദേശീയ വിദ്യാഭ്യാസ നയം ആവിഷ്‌കരിക്കുന്നുണ്ട്. ഭാരതീയ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഉദ്ഗ്രഥിച്ചുകൊണ്ടുളള പാഠ്യപദ്ധതി പരിഷ്‌കാരങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെയ്ക്കുന്നത്. ഭാരതീയ പാരമ്പര്യത്തിന്റെ സ്വാംശീകരണം ( കരട് നയം, പേജ് 26) എന്ന പേരില്‍ സുദീര്‍ഘമായ നവോത്ഥാന സമരങ്ങളിലൂടെ നമ്മുടെ നാട് തിരസ്‌കരിച്ച ഫ്യൂഡല്‍ മൂല്യസംഹിതയാണ് ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനവും മുന്നോട്ടുവെച്ച ജനാധിപത്യ-മതേതര-ശാസ്ത്രീയ വിദ്യാഭ്യാസമെന്ന സങ്കല്‍പ്പത്തെ നയം പൂര്‍ണ്ണമായും നിരാകരിക്കുന്നു. എന്തിന് റാം മോഹന്‍ റായ്, ഈശ്വര ചന്ദ്ര വിദ്യാസാഗര്‍, ജ്യോതിഭാ ഫൂലെ, സാവിത്രി ഫൂലെ തുടങ്ങിയ നവോത്ഥാന നായകരെയും നേതാജി സുഭാഷ് ചന്ദ്രബോസ്, ശഹീദ് ഭഗത് സിംഗ്, ഖുദ്ദിറാം ബോസ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളെയും ദേശീയ വിദ്യാഭ്യാസനയം തമസ്‌കരിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ പരിചയപ്പെടുത്തണമെന്ന്

നിര്‍ദ്ദേശിക്കുമ്പോള്‍ ‘മതേതരത്വ’ത്തെ കുറിച്ച് നിശബ്ദത പാലിക്കുന്നു. അതേ സമയം ഹിന്ദുമതാധിഷ്ഠിതമായ സേവ, അഹിംസ, നിഷ്‌കാമ കര്‍മ്മ തുടങ്ങിയ പ്രയോഗങ്ങളെ സംബന്ധിച്ച് വാചാലമാകുകയും ചെയ്യുന്നു. സംഘപരിവാറിന് സ്ഥാനമില്ലാത്ത, അല്ലെങ്കില്‍ അവരൊറ്റിക്കൊടുത്ത ജനാധിപത്യ ഇന്ത്യയുടെ രൂപപ്പെടലിന്റെ ചരിത്രവും പാഠങ്ങളും നിരാകരിക്കുന്ന വിദ്യാഭ്യാസ നയമാണ് നടപ്പാകാന്‍ പോകുന്നതെന്ന് സാരം.

ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് മതേതരമായ നടപ്പാക്കലും ഉള്ളടക്കവും സ്ഥാപിതമാക്കിയത് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടമാണ്. മതവും മാതാചാരങ്ങളും മതപഠനവും വ്യക്തിപരമായ വിഷയം മാത്രമാണെന്നും രാഷ്ട്രരൂപീകരണപ്രക്രിയയിലോ പൊതുജീവിതത്തിലോ മതത്തിന് സ്ഥാനമില്ലെുന്നുമുളളതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സാരം. എന്നാല്‍ ദേശീയ വിദ്യാഭ്യാസനയം മതപഠനസമ്പ്രദായത്തെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയും ഇവയ്ക്ക് വിദ്യാഭ്യാസ പ്രക്രിയയില്‍ സ്വതന്ത്രമായി ഇടപെടാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. നളന്ദ-തക്ഷശില മാതൃകയില്‍ ഇന്ത്യന്‍ സംസ്‌കൃതിയിലധിഷ്ഠിതമായ സര്‍വകലാശാലാ സങ്കല്‍പ്പങ്ങളുടെ അവതരണം ശ്രദ്ധിച്ചാലും ഈ വര്‍ഗീയ അജണ്ട വ്യക്തമാണ്. നളന്ദ-തക്ഷശില സര്‍വകലാശാലകള്‍ യഥാര്‍ത്ഥത്തില്‍ പേറിയിരുന്ന ജൈന-ബൗദ്ധ സംസ്‌കാരം നിരാകരിച്ച് ഹിന്ദുമതാധിഷ്ഠിതമായ വിദ്യാഭ്യാസ സംസ്‌കാരമാണ് അവതരിപ്പിക്കുന്നത്. അതേ സമയം, ജനാധിപത്യ സര്‍വകലാശാലാ സങ്കല്‍പ്പങ്ങളെയും അവയുടെ സ്വയംഭരണാവകാശത്തെയും നിഷേധിക്കുകയും ഉന്നതവിദ്യാഭ്യാസത്തെ ആഗോള വിദ്യാഭ്യാസ വിപണിയ്ക്ക് തുറന്നുകൊടുക്കുകയും ചെയ്യുന്നു. അതായത് കപട ദേശീയതയില്‍ പൊതിഞ്ഞ കച്ചവടമുദ്രാവാക്യമവതരിപ്പിക്കാനായി ഈ സര്‍വകലാശാലകളുടെ പേര് ദുരുപയോഗം ചെയ്യുക മാത്രമാണ് പുതിയ ദേശീയ നയം ചെയ്യുന്നത്. ഇന്ത്യന്‍ പാരമ്പര്യവും ദേശീയ-പ്രാദേശിക സംസ്‌കാരം മുന്നോട്ടുവെയ്ക്കുന്ന വിജ്ഞാനവുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് പകര്‍ന്നുനല്‍കേണ്ടതെന്നാണ് ദേശീയ വിദ്യാഭ്യാസ നയം ഊന്നുന്ന മറ്റൊരു വശം. വസ്തുതാധിഷ്ഠിതമായ വിവരങ്ങളാണ് വിദ്യാഭ്യാസപ്രക്രിയയിലൂടെ പകര്‍ന്നുനല്‍കേണ്ടതെന്നും ഇതിന് ദേശ-ഭാഷാ പരിമിതികളില്ലെന്നതും മന:പൂര്‍വം വിട്ടുകളയുകയാണ്. ദേശീയ പാരമ്പര്യവും വിജ്ഞാനവുമെന്ന പേരില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വികലമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് ശാസ്ത്ര-ചരിത്ര കോണ്‍ഗ്രസുകളില്‍ ഇന്നോളം ഇവര്‍ നടത്തിയ നീക്കങ്ങളിലൂടെ ബോധ്യമാകും. .

5+3+3+4 പാറ്റേണ്‍ അടിസ്ഥാന വിദ്യാഭ്യാസത്തെ നിരാകരിക്കുന്നു

നിലനിന്നിരുന്ന 10+2 പാറ്റേണ്‍ സ്‌കൂള്‍ വിദ്യാഭ്യാസ രീതിയ്ക്ക് പകരം 5+3+3+4 എന്ന പാറ്റേണാണ് ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്നത്. കാലോചിതമായ പരിഷ്‌കാരമാണെന്നാണ്

വിദ്യാര്‍ത്ഥികളുടെ മാനസിക-ശാരീരിക വളര്‍ച്ച ശാസ്ത്രീയമായി വിശകലനം ചെയ്ത് രൂപീകരിച്ചിരുന്ന 10+2 ഘടനയില്‍ നിന്നും എന്ത് മേന്‍മയും വിശ്വാസ്യതയുമാണ് പുതിയ ഘടനയ്ക്കുളളതെന്ന് വ്യക്തമാക്കാന്‍ ഇതിന്റെ പ്രയോക്താക്കള്‍ക്കായിട്ടില്ല.

പ്രീപ്രൈമറിയെയും 1,2 ക്ലാസുകളെ സംയോജിപ്പിച്ചുകൊണ്ടുളള ‘flexible, multilevel, play based, activity-based and discovery based learning’ ( DRAFT page 75), ഫൗണ്ടേഷണല്‍ സ്റ്റേജ്, 3 മുതല്‍ 5വരെ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്രീപ്രേറ്ററി തലം, 6 മുതല്‍ 8 വരെയുളള മിഡില്‍ സ്റ്റേജ്, 9 മുതല്‍ 12 വരെ ഉള്‍പ്പെടുന്ന സെക്കന്ററി സ്റ്റേജ് എന്നിങ്ങനെയാണ് പുതിയ പാറ്റേണ്‍. ഇതോടെ ആദ്യത്തെ അഞ്ചുവര്‍ഷം, അതായത് രണ്ടാം ക്ലാസ് വരെ ഔപചാരിക വിദ്യാഭ്യാസം ഇല്ലാതാകും. അഞ്ചാം ക്ലാസ്(ഗ്രേഡ്) ആകുമ്പോഴേക്കും ക്ലാസ് റൂം പഠനവും പാഠപുസ്തകവും പരിചയപ്പെട്ടുവരികയേയുളളൂ. ആറാം ക്ലാസിലാണ് ( ഗ്രേഡ്) ഭാഷാ-ഗണിത-ശാസ്ത്ര-ചരിത്ര പഠനങ്ങള്‍ ഔപചാരികമായി ആരംഭിക്കുക. അതായത് പത്ത് വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥിക്ക് ലഭിക്കേണ്ട അടിസ്ഥാന വിദ്യാഭ്യാസം കേവലം മൂന്നുവര്‍ഷമായി ചുരുക്കുന്നു. മാത്രമല്ല തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന പേരില്‍ കൈത്തൊഴില്‍ നൈപുണ്യ പരിശീലനം, സെമസ്റ്റര്‍ സമ്പ്രദായം എന്നിവ സ്‌കൂള്‍ തലത്തില്‍ തന്നെ ആരംഭിക്കുന്നു. സെമസ്റ്റര്‍ സമ്പ്രദായത്തിലൂടെ നാലു വര്‍ഷം കൊണ്ട് നാല്‍പ്പതിലധികം കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുന്നുവെന്നാണ് പുതിയ നയം അവകാശപ്പെടുന്നത്. എന്നാല്‍ 14-18 പ്രായപരിധിയില്‍ വിദ്യാര്‍ത്ഥി ആര്‍ജിക്കേണ്ട അടിസ്ഥാന ധാരണകള്‍ നിരാകരിച്ച് പ്രാദേശിക തൊഴില്‍ വിപണിക്ക് അനുസൃതമായ നൈപുണ്യപരിശീലനം മാത്രമാണ് ഈ ഘടനാപരമായ പരിഷ്‌കാരം ലക്ഷ്യം വെയ്ക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, അങ്ങേയറ്റം വികലമായ ഭാഷാ സമീപനമാണ് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെയ്ക്കുന്നത്. മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കേണ്ടത് ആവശ്യമാണ്. എന്നാല്‍ ലോകഭാഷയെന്ന നിലയിലും ഉയര്‍ന്ന വിജ്ഞാനമാര്‍ജിക്കാനുളള മാധ്യമമെന്ന നിലയിലും ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെ പുതിയ വിദ്യാഭ്യാസ നയം തീര്‍ത്തും തമസ്‌കരിക്കുന്നു. ഹിന്ദിയ്ക്കും സംസ്‌കൃതത്തിനും നല്‍കുന്ന അമിത പ്രാധാന്യം സംഘപരിവാര്‍ മുന്നോട്ടുവെയ്ക്കുന്ന ഹിന്ദുത്വ ദേശീയ സങ്കല്‍പ്പത്തിന്റെ പ്രകാശനമാണ്.

അതേ സമയം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒറിയ തുടങ്ങി പാലി, പ്രഷ്യന്‍, പ്രാകൃത് എന്നിവയടങ്ങുന്ന ‘ഫണ്‍ കോഴ്‌സ്’ എന്ന സമ്പ്രദായം ഭാഷാപഠനത്തിന്റെ ഭാരമൊഴിവാക്കാനെന്ന പേരില്‍ അവതരിപ്പിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം ഹിന്ദിയിതര ഭാഷകളോട് സ്വീകരിക്കുന്ന സമീപനമാണ് ഇത് വ്യക്തമാക്കുന്നത്.

Share this article

About ഷമീം കിഴുപറമ്പ

shameemkudu@gmail.com

View all posts by ഷമീം കിഴുപറമ്പ →

Leave a Reply

Your email address will not be published. Required fields are marked *