സകലമേഖലകളിലും വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിന്ന ഒരു ലോകത്തെ, ചൈനയിൽ പൊട്ടിപ്പുറപ്പെട്ട, നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത കോവിഡ് വൈറസ് അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിക്കളഞ്ഞു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത, കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഈ വൈറസ്ബാധയെ കരുതിയിരക്കണമെന്ന് ഒരു ശാസ്ത്രലോകവും പറഞ്ഞില്ല. ചൈനയിൽ നിന്ന് പതിയെപ്പതിയെ ലോകത്തെ വമ്പന്‍ രാജ്യങ്ങള്‍ അടക്കം ലോകത്താകമാനം വ്യാപിച്ചു. മുമ്പെങ്ങും സംഭവിക്കാത്ത വിധം ഗതാഗത, ആരോഗ്യ, വ്യവസായ, വാണിജ്യ സാമ്പത്തിക മേഖലകളില്‍ അടക്കം ഈ രോഗത്തിനു മുന്നില്‍ മുട്ടുകുത്തി എന്ന അവസ്ഥ. പ്രവാസ ലോകത്തെ ആകമാനം മുള്‍മുനയില്‍ നിര്‍ത്തിയ ഈ മഹാമാരി കൊണ്ടുപോയത് അനേകമായിരം ജനങ്ങളുടെ ജീവനാണ്.
പ്രവാസ ലോകത്തെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയാണ് കൊറോണ സമ്മാനിച്ചത്. രോഗം ബാധിച്ചും ഭയം മൂലം ഹൃദയാഘാതം സംഭവിച്ചും ഉറ്റവരെ കാണാതെ എവിടെയാണ് മറവ് ചെയ്യപ്പെട്ടതെന്നു പോലുമറിയാതെ ഒരുപാടു പേര്‍ മരണ മുഖത്തേക്ക് നിസഹായരായി മടങ്ങി.
എല്ലാ സ്ഥാപനങ്ങളും ഗതാഗത മേഖലയും അടഞ്ഞുകിടന്ന ഒരു അവസ്ഥ
ഇതുവരെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത വിധം, ഒരു വീടിന്റെ, ഒരു മുറിയുടെ ഉള്ളില്‍ തടവില്‍ ആയതുപോലെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ട് അനുഭവിച്ച നാളുകള്‍.. ഒന്നു സഹായിക്കാന്‍ പോലും കഴിയാത്ത വിധം തൊട്ടാല്‍ പകരുമെന്ന് ഭയത്താല്‍ മനസറിഞ്ഞ് ശ്വാസം വിടാന്‍ കഴിയാതെ വന്ന നാളുകള്‍.. സാനിറ്റൈസറും മാസ്‌ക്കും ജീവിതത്തിന്റെ ഭാഗമായി മാറിയ നിമിഷങ്ങള്‍.. എല്ലാം ഈയൊരു രോഗം പകര്‍ന്ന അനുഭവങ്ങള്‍!
ജനജീവിതം ഇപ്പോഴും ദുരിത മുഖത്താണ്. എല്ലാവരും ഒറ്റപ്പെട്ടിരിക്കുന്നു, സാമ്പത്തികമായി തളര്‍ന്നിരിക്കുന്നു, ഭയപ്പാടോടെ കൂടിയല്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ഉറ്റവരെ അകന്നു കഴിയേണ്ട സാഹചര്യം, രോഗം ബാധിച്ചവരെ ഒറ്റപ്പെടുത്തിയ സമൂഹത്തിന്റെ മറ്റൊരു മുഖവും എന്നും നാടിന് വേണ്ടി കഴിഞ്ഞ പ്രവാസിയെ അവഗണിച്ചതും എല്ലാം കോവിഡ് കാലത്തെ കാഴ്ചകൾ, യാഥാർഥ്യങ്ങൾ.
കൊറോണ മഹാവ്യാധി ഇന്ന് എല്ലാ ഭാഗങ്ങളിലും വ്യാപിച്ചു കഴിഞ്ഞു. ലോക്ക് ഡൗണ്‍ കൊണ്ടും അകലം പാലിച്ചത് കൊണ്ടും അത് നമ്മിലേക്ക് കടന്നു വരില്ലെന്ന അവസ്ഥ മാറി. ലോകമിന്ന് കൊറോണക്ക് ഒപ്പം ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കി. സ്വയം മുന്‍കരുതലുകള്‍ എടുക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ല. കോവിഡിനെതിരെ വാക്‌സിന്‍ കണ്ടു പിടിച്ചു എന്ന
വാര്‍ത്ത പ്രതീക്ഷ നല്‍കുന്നുണ്ട്. പുതിയൊരു കൊറോണ മുക്ത ലോകത്തിനായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.