എംആര്‍ അനില്‍കുമാറിന്റെ
‘ഏകാന്തതയുടെ മ്യൂസിയം’ എന്ന നോവലിന്റെ
പ്രധാനപ്പെട്ട മൂന്ന് ആവിഷ്‌കാരങ്ങള്‍.
ഡോ. ബിനീഷ് പുതുപ്പണം
puduppanam@gmail.com
മലയാള സാഹിത്യം, പ്രത്യേകിച്ച് നോവല്‍ശാഖ സഞ്ചരിക്കുന്നത് ക്രൈം ത്രില്ലറുകള്‍ പൂര്‍വാധികം ശക്തിയോടെ എഴുതപ്പെടുന്ന/ പ്രസിദ്ധീകരിക്കപ്പെടുന്ന/ വായിക്കപ്പെടുന്ന ഘട്ടത്തിലൂടെയാണ്. ഒരു അഗതാ ക്രിസ്റ്റിയോ ആര്‍തര്‍ കോനന്‍ ഡോയലോ, ജെയിംസ് പാറ്റേഴ്‌സണോ മലയാളത്തില്‍ നിന്ന് രൂപപ്പെടുകയും ലോകസാഹിത്യത്തിലിടം പിടിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ലെങ്കിലും സമാനമായ (ഒരുപക്ഷേ ഭിന്നമായ) വായനാ പരിസരം സൃഷ്ടിക്കാന്‍ ക്രൈം ത്രില്ലര്‍ എഴുത്തുകാര്‍ക്ക് കഴിയുന്നുണ്ട്. എംആര്‍ അനില്‍കുമാര്‍ മാഷിന്റെ ‘ഏകാന്തതയുടെ മ്യൂസിയം’ മലയാളി വായനക്കാര്‍ക്ക് ക്രൈംത്രില്ലര്‍ വായനയിലേക്കുള്ള പ്രധാന വഴിയാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നോവലിനെ നയിക്കുന്നതായി തോന്നിയിട്ടുള്ളത്.
1. രാഷ്ട്രീയ പരിസരം
സാമൂഹ്യജീവി എന്ന നിലയില്‍ മനുഷ്യന്‍ നിര്‍മിക്കുന്ന (പ്രവര്‍ത്തിക്കുന്ന) നേരിന്റെയും നെറികേടിന്റെയും ഇടങ്ങളെ ഒരു കാഴ്ചക്കാരനായി മാറിനിന്നുകൊണ്ട് അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. നിയമം സത്യസന്ധമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒരു വ്യക്തി/നിരപരാധി ഏതു നിമിഷവും അപരാധിയും കുറ്റവാളിയുമായി പരിണമിച്ചേക്കാം എന്ന നടുക്കുന്ന യാഥാര്‍ഥ്യത്തിലൂടെയാണ് നോവലിന്റെ ആദ്യഭാഗം മുന്നേറുന്നത്. ഒരു എഴുത്തുകാരനെ അന്വേഷിച്ചിറങ്ങുന്ന സിദ്ധാര്‍ഥന്‍ എന്ന പത്രപ്രവര്‍ത്തകന്‍ അപ്രതീക്ഷിതമായി തന്റെ കണ്‍മുന്നില്‍ സംഭവിച്ച കൊലപാതകത്തിലെ സാക്ഷിയും പ്രതിയുമായി തീരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലും വക്കീലിന്റെ ഇടപെടലിലും മാനസികമായി തകര്‍ന്നും തളര്‍ന്നും പോകുന്ന ആ യുവാവ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യങ്ങളാല്‍ തകര്‍ക്കപ്പെടുന്ന അനേകം യുവാക്കളിലൊരാളാണ്. വക്കീലും വക്കീലിന്റെ വീട്ടില്‍ കാണപ്പെടുന്ന ബന്ധുവുമെല്ലാം പണക്കൊഴുപ്പിന്റെയും സുഖജീവിതത്തിന്റെയും ആസക്തിയുടെയും ഒടുങ്ങാത്ത അടയാളങ്ങളാണ്. വെടിയേറ്റു കിടന്ന തങ്ങളുടെ പ്രധാന പത്രാധിപര്‍ക്ക് നീതി ലഭ്യമാക്കുന്നതിനു പകരം അസൂയയും കുശുമ്പും പുത്തന്‍ വാര്‍ത്തകളും മാത്രമായി മുന്നേറുന്ന മാധ്യമ അപചയത്തെ നോവലിസ്റ്റ് ആവോളം പ്രത്യക്ഷമായിതന്നെ വിമര്‍ശനവിധേയമാക്കുന്നുണ്ട്. ഇത്തരത്തില്‍ അനവധിയായ രാഷ്ട്രീയ പരിസരങ്ങളിലൂടെയാണ് നോവല്‍ വികാസം പ്രാപിക്കുന്നത്.
2. ഭ്രമകല്പനകളുടെ സ്ഥലരാശികള്‍
നോവലിലുടനീളം ഭ്രമവിഭ്രമങ്ങളുടെ ലോകങ്ങള്‍ സ്ഥൂലവും സൂക്ഷ്മവുമായി ആവിഷ്‌ക്കരിക്കപ്പെടുന്നുണ്ട്. മാജിക്കാണോ മാജിക്കല്‍ റിയലിസമാണോ എന്നൊന്നും തീര്‍ച്ചപ്പെടുത്താനാവാത്തവിധം ഇഹലോകവും അതീത ലോകവും വായനക്കാരെ നിരന്തരം പിന്തുടരുന്നു. പലപ്പോഴും സ്വപ്‌നസഞ്ചാരിയാണ് സിദ്ധാര്‍ഥ്. ഒരുപക്ഷേ ആത്മീയതക്കും ഭൗതികതക്കും ഇടയില്‍ സ്തംഭിച്ചുപോയ ഒരു ജീവിതമാണ് അയാളുടേത്. സിദ്ധാര്‍ഥന്റെ ഭ്രമകല്പനകള്‍ വായനക്കാരെയും സ്വപ്‌നത്തിന്റെ ഭ്രമണപഥത്തില്‍ സന്നിവേശിപ്പിക്കുന്നു. ഒരു ആഖ്യാനം നോക്കൂ-‘അപ്പോളായിരുന്നു അവളുടെ വരവ്. മരങ്ങള്‍ക്കിടയിലൂടെ… ഒരു മാലാഖയെയോ പുണ്യാളത്തിയെയോ മന്ത്രവാദിനിയെയോ പോലെ.. മഞ്ഞിനോടൊപ്പം കുഴഞ്ഞുമറിഞ്ഞ നിലയിലുള്ള വിചിത്ര രൂപമായിരുന്നു അവളുടേത്. മഞ്ഞിനുള്ളിലൂടെ ഒഴുകുന്ന ഒരു സ്വര്‍ണജലപ്രവാഹം പോലെ… മഞ്ഞവെളിച്ചത്തില്‍ കുളിച്ച താഴ്‌വരയില്‍ നിന്ന് വലിയൊരു ശബ്ദത്തോടു കൂടിയാണ് അവള്‍ അന്തരീക്ഷത്തിലേക്ക് പൊങ്ങിവന്നത്.’ബസ് യാത്ര എന്ന യാഥാര്‍ഥ്യത്തില്‍ മറ്റൊരു കിനായാത്ര നോവലിസ്റ്റ് സാധ്യമാക്കുന്നു. ദിവസങ്ങളോളം ഉറങ്ങിപ്പോകുന്ന എഴുത്തുകാരനും, വര്‍ധിത സ്‌നേഹത്താല്‍ വാതോരാതെ സംസാരിക്കുന്ന വീട്ടുജോലിക്കാരിയും വലിയ ചിറകുകളുമായി പറന്നു വരുന്ന മരണപക്ഷിയുമെല്ലാം മറ്റൊരു ‘മക്കൊണ്ടോ’വിലേക്കും’ഖസാക്കി’ലേക്കും വായനക്കാരെ കൊണ്ടുപോകുന്നു. സ്വപ്‌നാടകരായി വായനക്കാരും മതിഭ്രമിക്കുന്നു.
3. ദാര്‍ശനികതയുടെ നിലാവെളിച്ചങ്ങള്‍
പ്രകൃതി ബന്ധിതമായ ദാര്‍ശനികതയാണ് ഈ നോവലിന്റെ കാതല്‍. ജീവിതത്തെയും മരണത്തെയും സംബന്ധിക്കുന്ന, പ്രകൃതിയെയും പ്രണയത്തെയും ചേര്‍ത്തുകെട്ടുന്ന, ചഞ്ചലതയില്‍ നിന്നും അചഞ്ചലതയിലേക്കു സഞ്ചരിക്കുന്ന കഥകളും കഥാപാത്രങ്ങളുമാണ് നോവലിന്റെ പ്രത്യേകത. വാതോരാതെ സംസാരിച്ച ജോലിക്കാരി മരണമെന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാ സൗന്ദര്യവും കെട്ട് മൗനിയായിപ്പോകുന്നുണ്ട്, എഴുത്തുകാരനാവട്ടെ ഏതു നിമിഷവും പ്രകൃതിയോടൊപ്പം ചേര്‍ന്നുപുല്‍കാനുള്ള നിമിഷമായി മരണത്തെ കാണുന്നു. കാടും കാടത്തവും സ്‌നേഹവും ബന്ധനവും ഉല്പത്തിയും വിമോചനവുമെല്ലാം ലളിതമായി പറയുന്ന, ജാഗ്രത-സ്വപ്‌ന, സുപ്താവസ്ഥകളെ ഉള്‍ക്കൊള്ളുന്ന ദാര്‍ശനികതയുടെ നിലാവെളിച്ചം കൂടിയാണ് ഈ നോവല്‍. ഒപ്പം ചരിത്രത്തിന്റെ വേരുകള്‍ ചിലയിടങ്ങളില്‍ തളിര്‍ക്കുകയും ചെയ്യുന്നുണ്ട്.
2019 നവംബറിലാണ് ‘ഏകാന്തതയുടെ മ്യൂസിയം’ പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രൗഢമായ എഴുത്തിന്റെ കരുത്ത് ഈ കൃതിക്കുണ്ടായിട്ടും വലിയ നിരൂപകരും വിമര്‍ശകരും വേണ്ടവിധം ഈ നോവലിനെ പരിഗണിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. (ഒരുപക്ഷേ നോവലിന്റെ ദൈര്‍ഘ്യമാവാം ഒരു കാരണം, 741 പേജ്.) തീര്‍ച്ചയായും കരുത്തുറ്റ നിരൂപണങ്ങള്‍ ഈ നോവലിന് ആവശ്യമാണ്. അത് മലയാള നോവല്‍ സാഹിത്യത്തിന്റെ ഭാവിക്ക് ഏറെ ഗുണം ചെയ്യും.
ചആ: നോവലിസ്റ്റിന്റെ ഏറെക്കാലത്തെ അസ്വസ്ഥതയുടെയും കണ്ണീരിന്റെയും ഭ്രാന്തിന്റെയും സ്വനഷ്ടങ്ങളുടെയും ഫലമാണ് ഈ നോവല്‍ എന്ന് ഒറ്റവായനയില്‍ നിന്നു തന്നെ മനസിലാക്കാം. ‘ശരിക്കും പ്രയാസകരമായ ഒരെഴുത്തായിരുന്നു’ എന്ന് നോവലിന്റെ അവസാന ഭാഗത്ത് ഒരു സംഭാഷണമുണ്ട്. അത് മറ്റൊരു തരത്തില്‍ ആത്മഭാഷണം കൂടിയാണ്. അതിനാല്‍ എഴുത്തുകാരന്റെ ഊര്‍ജം വൃഥാവിലായിക്കൂടാ. നല്ല വായനകള്‍ കൃതിക്ക് സാധ്യമാകട്ടെ.