വെള്ളം, വഴി, വെളിച്ചം

Reading Time: 4 minutes

വെള്ളത്തിനും വെളിച്ചത്തിനും വഴിക്കും വേണ്ടിയുള്ള അദാബുകള്‍കൊണ്ട് കെട്ടുപിണഞ്ഞ ഒരു മുള്‍ക്കാടായിരുന്നു 1980കള്‍ വരെയുള്ള ഞങ്ങളുടെ ജീവിതം. ആദ്യം ഇതൊന്നുമായിരുന്നില്ല. അത് ഇച്ചിരി മണ്ണിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. അതില്‍ ഒരു ഇരിക്കക്കൂര തേടിയുള്ള അലച്ചിലുകള്‍ കുടിയിറക്കങ്ങളുടേയും ചെറിയ ചെറിയ കുടിയിരുത്തങ്ങളുടേയും ഉറുമ്പുകള്‍ക്ക് തുല്യമുള്ള കഠിന ജീവിതം. ഉമ്മ പറയാറുള്ളതുപോലെ ഇരിക്കക്കൂരക്കുവേണ്ടിയുള്ള അലച്ചിലുകള്‍. തലചായ്ച്ച് കിടക്കാന്‍ ഇത്തിരിമണ്ണില്ലാത്ത അടച്ചുറപ്പുള്ള ഒരു പെരയില്ലാത്ത അസ്വസ്ഥതകളുടെ കാലം. ശ്വാസഗതി ആശ്വാസത്തിനുവേണ്ടി ഉഴന്ന്‌നടന്നിരുന്ന കാലം. നാല് മക്കളേയും കൂട്ടി ഉമ്മ ഈ പറമ്പില്‍ എത്തിച്ചേര്‍ന്നത് സുദീര്‍ഘവും ദുര്‍ഘടവുമായ സഹനപാതകള്‍ താണ്ടികടന്ന്. ഹാവൂ ആശ്വാസമായി എന്ന് പറഞ്ഞിട്ട് കാലും നീട്ടി ഇരിക്കാന്‍ എത്രമാത്രം കൊതിച്ചിരുന്നു അവര്‍. ഉത്തരം കിട്ടാത്ത പ്രാര്‍ഥനകളുടെ നിസ്‌ക്കാരപ്പായ നിവര്‍ത്തിവെച്ച് പ്രാര്‍ഥനാഭരിതമായ അഞ്ച് നേരങ്ങള്‍. ഓല മേഞ്ഞ അതിന്റെ കരിഞ്ഞ കരിയോലപഴുതിലൂടെ എത്രയെത്ര മഴക്കാലങ്ങള്‍ ചോര്‍ന്നൊലിച്ചു നനഞ്ഞുകുതിര്‍ന്നു.
”ചോര്‍ന്നൊലിക്കുന്നതാണെങ്കിലും ഒരു പെരയായില്ലേ?” ബാക്കിയൊക്കെ ഇനി പടച്ചോന്റെ കൈയിലല്ലേ, ഒക്കെ ശരിയാകും. ഇങ്ങടെ തന്തക്ക് ആവതോടെ നയിക്കാനുള്ള കെല്‍പ്പുണ്ടായാല്‍ മതി. ”ആറോ ഏഴോ കുടിയിരുപ്പുകള്‍ മാറി മാറി പാര്‍ത്തിട്ടാണ് ഇപ്പോള്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയത്.” ഉമ്മ ഒറ്റക്കിരുന്ന് പറയുന്നത് കേള്‍ക്കാം. അവര്‍ ആദ്യം പാര്‍ത്തിരുന്നത് കോരപ്പന്റെ കായിലായിരുന്നത്രെ. അന്നൊന്നും ഞാന്‍ ജനിച്ചിട്ടില്ല. അവിടെ നിന്ന് കുടിയിറക്കി കാട്ടിലേക്ക് പറമ്പിലേക്ക് മാറി. പിന്നെ ഉമ്മാടെ കല്യാണം കഴിഞ്ഞു, പേര്‍ഷ്യക്കാരന്‍ മൊയ്തുണ്ണിയുമായി. കല്യാണം കഴിഞ്ഞ് മുളാനുള്ളി പറമ്പിലെ ഉപ്പവീട്ടിലേക്ക് പോന്നു. രണ്ടാംകുടി എളേമയുടെ ഭരണവും അമ്മായിഅമ്മപോരുമായിരുന്നു അവിടെ. ഉമ്മ വീട്ടുക്കാരേയും കൂട്ടി പിന്നെ ചപ്പയിലെ പറമ്പിലേക്ക് ഒരു ചെറ്റപ്പുരക്കെട്ടി മാറിതാമസിച്ചു. അവിടെ നിന്നും കാണപ്പണം കുറഞ്ഞതിന്റെ പേരില്‍ അബ്ദു അധികാരി കുടിയിറക്കി. പിന്നേയും ആമറ്റൂരെ പറമ്പിലെ കോരാച്ചന്‍കുളങ്ങര അമ്പലത്തിനുസമീപം നെടുപ്പുരക്കെട്ടി കുറച്ചുകാലം. ഓരോ കുടിയിരിപ്പുകാലത്തെക്കുറിച്ചും ആ പറമ്പിലെ അയല്‍പ്പക്കക്കാരെകുറിച്ചും പറഞ്ഞതു കേട്ട് മടുത്ത് ഞങ്ങള്‍ വിളക്കൂതി കിടക്കാന്‍ തുടങ്ങുമ്പോള്‍ ഉമ്മ കഥകള്‍ താനെ തുറക്കും. അങ്ങനെ എട്ടാമത്തെ കുടിയിരിപ്പാണ് മക്കളെ ഈ പെരയും പറമ്പും. എന്നിട്ട് നെടുവീര്‍പ്പയക്കും. ഇനിയും ഒരു സ്വസ്ഥതയും സമാധാനവുമായിട്ടില്ല ഞങ്ങള്‍ക്ക്. ആശ്വാസത്തോടെ ഒരു കവിള്‍ വെള്ളം കോരികുടിക്കാനും പെരയിലേക്ക് നേരെ ചൊവ്വേ നടന്നുവരാനും ഇനിയും കഴിഞ്ഞിട്ടില്ല.
രാത്രിയായാല്‍ മണ്ണെണ്ണ തീരാതെ വിളക്ക് കത്തിച്ച് വെച്ച് ഇരിക്കണം. ചിമ്മിനി വെളിച്ചം. ഇങ്ങനെ മൂന്ന് പ്രശ്‌നങ്ങള്‍ വെള്ളം, വഴി, വെളിച്ചം. രാത്രിയില്‍ എപ്പോഴും കെട്ട്‌പോകാമെന്നുള്ള ഒരു ഭയമായിരുന്നു ഞങ്ങള്‍ക്ക് വെളിച്ചം. ഇത് ഞങ്ങളുടെ മാത്രം പ്രശ്‌നമായിരുന്നില്ല. വലിയ ജന്മിമാരുടെ വിശാലമായ തെങ്ങിന്‍പറമ്പുകളിലെ താമസക്കാരായിരുന്നു മിക്ക ആളുകളും. കുടിയിരിപ്പുകള്‍ കുടിയിരിക്കുന്ന വലിയ പറമ്പുകള്‍. ആ പറമ്പില്‍ വീണ തേങ്ങകളും ഓലയും മടലും മറ്റും കാര്‍ഷിക വിഭവങ്ങളും അധികാരിക്ക് കൃത്യമായി കൈമാറണം. ഇല്ലെങ്കില്‍ കുടിയിറക്ക് ഭീഷണിവരും. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നത് പണിക്കരുടെ കാവിന് പുറകിലുള്ള എഴുപ്പുറത്തെ പറമ്പിലാണ്. തെക്ക് ഭാഗത്ത് തെക്കാമക്കാരുടെ ആറ് ഏക്ര തെങ്ങിന്‍പറമ്പ്. പടിഞ്ഞാറ് ഭാഗത്ത് കോടഞ്ചേരി പള്ളിയുടെ ഏഴ് ഏക്ര വഖഫ് ഭൂമി. അതില്‍ മൂന്ന് കുടിയിരിപ്പുകളുണ്ട്. വടക്ക് ഭാഗത്ത് ഭഗവതിപറമ്പില്‍ ഏനുവിന്റെ വീടാണ്. അതും നാലഞ്ചേക്രയുണ്ട്. വീടിന്റെ കിഴക്ക് വടക്ക് ഭാഗത്തുകൂടെ ഒരു ചെറിയ ഇടവഴിയിലൂടെയാണ് പെരയിലെത്താനാവൂ. പെരയുടെ നേരെ മുമ്പില്‍ എഴുപ്പുറത്തെ കാവാണ്. ഭീകരമായ പച്ചപ്പിന്റെ ക്രൗര കാനനം.
അങ്ങനെ ഒരു ഇരിക്കക്കൂരയായി. പക്ഷേ കുടിക്കാന്‍ വെള്ളമില്ല. വെള്ളത്തിന് രണ്ട് നാഴിക അകലെയുള്ള ഒരു കിണര്‍ അന്വേഷിച്ച് പോകണം. ഇപ്പോള്‍ വെള്ളം കൊണ്ടുവരുന്നത് റോഡ് മുറിച്ച് കടന്ന് ചോഴിയാട്ടേലെ മൊയ്തുണ്ണികുട്ടിക്കയുടെ പറമ്പില്‍നിന്നാണ്. ഞങ്ങള്‍ മാത്രമല്ല. ഒരുപാട് ആളുകള്‍ക്ക് ആശ്രയമാണ് ആ കിണറും അതിന്റെ കരയും. എപ്പോഴും നല്ല തിരക്കാണ്. ഒരിക്കലും ഏകാന്തത അനുഭവിക്കാത്ത ഒരു കിണറ്റിന്‍കര. നല്ല തെളിഞ്ഞ വെള്ളമാണ് ആ കിണറ്റിലേത്. സ്‌കൂള്‍ വിട്ട് വന്നാല്‍ വെള്ളം മുക്കി കൊണ്ടുവരുന്നത് ഒരു എവറസ്റ്റ് ആരോഹണം പോലെ സാഹസികവും കഠിനവുമായ ഒരു പണിയാണ്. സ്‌കൂള്‍ വിട്ട് വന്നാല്‍ ഉമ്മയും പെങ്ങമ്മാരും ഞാനും കൂടി ഈരണ്ട് കുടങ്ങളുമായി കിണറ്റിന്‍കരയിലേക്ക് മാര്‍ച്ച് ചെയ്യും. പണിക്കരുടെ കാവ് കടന്ന് തെക്കാമക്കാരുടെ പറമ്പും കടന്ന് അവിടത്തെ കരിയിലകളും ചവിട്ടിമെതിച്ച് ഒരു ദീര്‍ഘ നടത്തം. പിന്നെ റോഡ് മുറിച്ച് കടന്നാല്‍ മഠത്തികാട്ടില്‍കാരുടെ പറമ്പായി. അതില്‍ ഒരു ഒറ്റവീടേയുള്ളൂ. ആള്‍പാര്‍പ്പില്ല. അതിന്റെ അപ്പുറത്തുള്ള പെരുത്തോട് ഇറങ്ങികയറിയാല്‍ തൊഴുവാനൂരെ പറമ്പ്. തൊഴുവാനൂരെ പറമ്പിലാണ് മെയ്തുണ്ണി കുട്ട്യാക്കയുടെ കിണറ്. നെല്ലിപ്പടിയൊക്കെ വെച്ച് ആള്‍മറകെട്ടിയ നല്ല വാ വട്ടമുള്ള ഒരു കല്‍ക്കിണര്‍. ദേശത്തുള്ള എല്ലാ മണ്‍കുടങ്ങളും അവിടെ കാത്തിരിപ്പുണ്ടാകും. ഓരോരുത്തരും താന്താങ്ങളുടെ കൈയിലുള്ള പാട്ടയും കയറും പാളത്തൊട്ടിയുമായി വട്ടത്തില്‍ നിന്ന് വെള്ളം കോരി കുടങ്ങള്‍ നിറക്കും. ഞങ്ങള്‍ കിണറ്റിന്റെ വക്കത്തെത്തി. കാപ്പിക്കാരന്‍ മെയ്തുണ്ണിക്കായുടെ മണ്‍പ്പാത്രകടയില്‍ നിന്നാണ് ആറേഴ് കുടങ്ങള്‍ വാങ്ങിയത്. കൂട്ടത്തില്‍ ഒരു കായ് തൊണ്ടും വാങ്ങിയിരുന്നു. ചില്ലറകാശുകള്‍ കായ്‌തൊണ്ടിലിടും. കണ്ണേങ്കിലെ പൂരത്തിന് മൂന്ന് മാസമേ ഉള്ളൂ. കായ്‌തൊണ്ട് ആരും കാണാതെ അമ്മിത്തറയുടെ താഴെ ഒളിപ്പിച്ച് കുഴിച്ചിട്ടിട്ടുണ്ട്.
എട്ടോളം മണ്‍കുടങ്ങള്‍, രണ്ട് അലുമിനിയത്തിന്റെ കുടം, രണ്ട് പ്ലാസ്റ്റിക് ബക്കറ്റ് ഇവയൊക്കെയുമായി ഞങ്ങള്‍ ബീവുമ്മയുടെ നേതൃത്വത്തില്‍ കിണറ്റിന്റെ വക്കെത്തെത്തി. ഉമ്മ എല്ലാവരേയും നോക്കി സൊറപറയാന്‍ തുടങ്ങി. രണ്ട് തൊട്ടിപാളയാണ് ഞങ്ങളുടെ കൈയിലുള്ളത്. അതുകൊണ്ട് വെള്ളം കോരണം. നല്ല കണ്ണീരു പോലത്തെ വെള്ളം . ഒക്കത്തും തലയിലും വെച്ച് പെങ്ങമ്മാര്‍ നടക്കാന്‍ തുടങ്ങി. ഒരു ചാല് വെള്ളം കൊണ്ടുവെച്ചു. ഏറ്റവും അവസാനം കനമുള്ള ബക്കറ്റും പാളത്തൊട്ടിയും കൂട്ടിപിടിച്ച് ഞാനും ഉമ്മയെ പിന്‍തുടര്‍ന്നു. തെക്കാമലെ ഉമ്മാവുത്ത നോക്കി നില്‍ക്കുന്നു. അവര്‍ മൂച്ചിയുടെ കടക്കല്‍ ചവറ് അടിച്ച് വല്ലത്തിലാക്കി തീയിടുകയാണ്.
”ഔ, ന്റെ ബീവൂ.. ഈ മക്കളെകൊണ്ട് ഇങ്ങനെ എടങ്ങേറാക്കണാ അനക്ക്. ഒരു കിണറ് കുത്തികൂടെ അനക്ക്.” അയിന് കായി എത്രവേണം. നടുനിവര്‍ത്തി ഉമ്മ പറഞ്ഞു. തെക്കാമക്കാരുടെ നായ ഞങ്ങളെ പിന്‍തുടര്‍ന്നു. ബുള്‍ബുളും ടോമിയും. വാലാട്ടാന്‍ തുടങ്ങി.
”എന്താ ഈ നായിക്കള്‍ക്ക്. ന്റെ വെള്ളം തൊട്ട് നെജ്ജീസാക്കോലോ… പോ നായി അവ്ട്ന്ന്.. പോ നായി അവ്ട്ന്ന്..” ഉമ്മ നായിക്കളെ ആട്ടി പായിച്ചു. തെക്കാമക്കാരുടെ കിണറ്റിന് വക്കത്ത് കൊട്ടത്തളത്തില്‍ മണപ്പിച്ച് മണപ്പിച്ച് നായ്ക്കള്‍ എന്തോ പര്യവേഷണം നടത്തുന്നു. ഞാനാ കിണറും അതിന്റെ ആള്‍മറയും കപ്പിയും പാട്ടയുമൊക്കെ നോക്കിനിന്നു എന്നാണ് ഞങ്ങള്‍ക്ക് ഇങ്ങനെയൊരു കിണറുണ്ടാവുക. സ്വസ്ഥതയോടെയും സമാധാനത്തോടെയും വെള്ളം കോരി ആര്‍മാതിക്കാന്‍ കഴിയുക. ഞാനാ കിണറിന്റെ വക്കത്ത് പോയി കിണറിന്റെ ആഴങ്ങളിലേക്ക് നോക്കി. അതിന്റെ ആള്‍മറകള്‍ തൊട്ട് നോക്കി. പിന്നെ അരുമയോടെ തലോട് ഞങ്ങള്‍ക്കും ഒരു കിണറുണ്ടാകുമോ?
കഷ്ടപ്പെട്ട് മുക്കിക്കൊണ്ടുവന്ന ആ സംസംവെള്ളം പെങ്ങമാര് ഓരോരുത്തരായി കൊട്ടത്തളത്തിലെ തെരികയില്‍ പതുക്കെ വെപ്പിച്ചു ഉമ്മ. അതിന്റെ വാവട്ടങ്ങള്‍ വട്ടോറങ്ങള്‍ കൊണ്ടും ചിരട്ട കൊണ്ടും മൂടി വെച്ചു. ആ വെള്ളം മൂടിവെച്ചോളിന്‍ ഇല്ലെങ്കില്‍ കാടന്‍പൂച്ചകുടിക്കും. വെള്ളം നെജ്ജീസാക്കും. പെറ്റമ്മ ചിറ്റിട്ട കാതുകള്‍ ആട്ടി കൊണ്ട് താക്കീത് ചെയ്തു.
”വെള്ളം മുക്കാന്‍ പോയിട്ട് പെറമാണിച്ചികള്‍ വന്നാ.. കണ്ണീകണ്ടവരോടൊക്കെ നോനിപറയാന്‍ നിന്നിട്ടുണ്ടാകും. ഉമ്മാനെ അരക്കാല്‍ മിനിറ്റു നേരം കാണാതിരുന്നൂടാ പെറ്റമ്മാക്ക്. ഇല്ലെങ്കില്‍ ഓരോ നുറുമ്പിര്യാരങ്ങള്‍.”
വെള്ളം പെരയിലെ അമൂല്യ വസ്തുവാണ്. കുടിക്കാന്‍ ഒരു കുടം വെള്ളം. ചായകാച്ചാനും ചോറ് വെക്കാനും ഒരു കുടം, പാത്രം കഴുക്കുവാന്‍ കുറച്ച് വെള്ളം, വുളു എടുക്കാന്‍, നിസ്‌കരിക്കുമ്പോള്‍, പെരയിലേക്ക് കയറി കാല് കഴുകാന്‍, മുമ്പാരത്ത് മൂളിയില്‍ വെക്കാനും ഇങ്ങനെ വെള്ളത്തിന് പലതരം കണക്കുകളുണ്ട്. വെള്ളം വെറുതെ കൊപ്പുളിച്ച് കളഞ്ഞാല്‍ ഉമ്മ ചീത്തപറയും. കുളിക്കാന്‍ ദൂരെ നീര്‍ക്കോട്ടയിലെ കുളത്തിലേക്ക് പോണം. മകരം, കുംഭം, മീനമാസമായാല്‍ കുളം അപ്പാടെ വറ്റും. പിന്നെ വെള്ളത്തിന് പെടാപാടാണ്. കുളിക്കാനുള്ള വെള്ളം തെക്കാമക്കാരുടെ ഓരുവെള്ളമാണ് ശരണം. ആറോ ഏഴോ കോല്‍ താഴ്ത്തിയാല്‍ വെള്ളം കിട്ടുമെങ്കിലും ഇതുവരെ കിണറ് കുത്തിയിട്ടില്ല. കായി ഇല്ലാത്തതാണ് കാരണം. വെള്ളം മുക്കിക്കൊണ്ട് വന്ന് ക്ഷീണത്തില്‍ മരിങ്ങിലും ഒക്കത്തും തുളുമ്പിച്ചാടിയ നനഞ്ഞവസ്ത്രങ്ങളോടെ ഉമ്മ ഉരലില്‍ ഇരുന്ന് പറയാന്‍ തുടങ്ങി. എന്നാണ് ഈ പറമ്പില്‍ ഒരു കിണറ് കുത്തി കുറച്ച് വെള്ളം കുടിച്ച് ദാഹവും മോഹവും തീരുക. അല്ലാഹു തൗഫീഖ് ചെയ്താല്‍ അടുത്ത വേനല്‍ക്ക് നമുക്ക് കിണറ് കുത്തണം. അരിമണി വറുത്തതും ശര്‍ക്കരചായയും കൂട്ടി കുടിക്കുന്നതിനിടയിലൂടെ ഉമ്മ പറഞ്ഞു. ഇങ്ങളെ തന്തക്ക് ആവതുള്ള കാലം വരെ ഒന്നിവും ഒരു കുഴപ്പവുമുണ്ടാവില്ല. ഇന്റെ ബദിരീങ്ങളെ നിസ്‌കാരപായിലിരുന്ന് ഉമ്മ ഇതും പറഞ്ഞ് ദുആ ഇരക്കുന്നത് ഞാന്‍ സുബഹിക്ക് കണ്ണിറുക്കി കിടന്ന് കേള്‍ക്കാറുണ്ട്.
ഉപ്പാക്ക് തീരെ വയ്യത്രെ. ശ്വാസംമുട്ട്കൂടി പേര്‍ഷ്യന്‍ ജീവിതം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിലെത്തുമെന്ന് കഴിഞ്ഞമാസം കത്തിലുണ്ടായിരുന്നു. അനവധി കാലമായത്രെ ഉപ്പ പേര്‍ഷ്യയില്‍ പോകാന്‍ തുടങ്ങിയിട്ട്. ഒരു സ്റ്റേഷനിലും വിശ്രമിക്കാനാകാതെ തളര്‍ന്ന് കരിതുപ്പിയ ദീര്‍ഘയാത്ര കഴിഞ്ഞ് വന്ന ഒരു കരിവണ്ടി പോലെ നാട്ടിലെ ആദ്യ പേര്‍ഷ്യക്കാരന്‍ തന്റെ വീടണഞ്ഞു. ഒരു രാത്രിയായിരുന്നു. ഇടറിയ ചിമ്മിനി വിളക്കിന്റെ ക്ഷീണിച്ച് ആടിയുലഞ്ഞ വെളിച്ചത്തില്‍ പിതൃമുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
ഉമ്മ പറഞ്ഞു, ‘ഉപ്പയാണ്’. ഇക്കാക്കമാരും ഇത്താത്തമാരും പറഞ്ഞു, ‘ഉപ്പയാണ്’. കൊമ്പന്‍ മീശ കണ്ട് മാറി നിന്ന എന്നെ കോരിയെടുത്ത് പിന്നെ ചേര്‍ത്തണച്ചു. ഉമ്മ വെച്ചു. പരുപരുത്ത കൈകൊണ്ട് മേലാകെ തലോടി. സിഗരറ്റിന്റെ മണം.
അന്ന് രാത്രി ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. ആ സന്തോഷം കുറച്ച് ദിവസമെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന് സൂക്കേടാണത്രെ. ശ്വാസം മുട്ടല്‍. ആസ്മ രോഗം പിന്നെ ഞങ്ങള്‍ക്കെന്നും ശ്വാസം മുട്ടുന്ന കോലായ, ആശുപത്രിയിലേക്കുള്ള പോക്കുകള്‍, മരുന്നിന്റെയും ഗുളികകളുടെയും വലിയ പൊതികള്‍ കോലായത്തിന്റെ പുറം തടവി ഉമ്മയും. കുറച്ച് ദിവസം കഴിഞ്ഞ് കറപ്പനാശാരിയെ ആളയച്ചു വിളിപ്പിച്ചു കിണറിന്റെ സ്ഥാനം കണ്ടു. കുറ്റിയടിച്ചു. കിണറ് കുത്തുന്ന മെയ്താക്കയും പരിവാരങ്ങളും വന്നു. കിണറ് കുഴിക്കാന്‍ തുടങ്ങി. മണ്ണെടുത്ത് മേലേക്ക് മറിച്ചു. മൂന്ന് നാല് കോല് ആഴമായി. മെയ്താക്കയും അഞ്ചാറ് പണിക്കാരും എന്നും വന്ന് കിണറ് കുഴിച്ച്കുഴിച്ച് അടിയിലേക്ക് പോയി. ഓരോ ദിവസവും നാലുമണിയാകുമ്പോള്‍ ഞങ്ങള്‍ മണ്‍കുടങ്ങളുമേന്തി വെള്ളം തേടിയുള്ള യാത്ര തുടര്‍ന്നു. ഒടുവില്‍ ഏഴ് കോലായപ്പോഴേക്കും ഉറവ കണ്ടു. പിന്നേയും രണ്ട് മൂന്ന് കോല് കുഴിച്ചു. ആദ്യ കവിള്‍ വെള്ളം എല്ലാവരും കോരിക്കുടിച്ചു. അങ്ങനെ ആ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചു. വെള്ളത്തിനുവേണ്ടിയുള്ള മണ്‍കുടങ്ങളുമേന്തിയുള്ള യാത്ര അവസാനിച്ചു. ഞങ്ങള്‍ പാളയിലും പാട്ടയിലും വെള്ളം കോരി ആര്‍മാതിച്ചു.
അടുത്തവീട്ടുക്കാരൊക്കെ വെള്ളം മുക്കാനായി ഞങ്ങളുടെ കിണറിലുമെത്തി. കുലൂപ്പിയുടെ ഭാര്യ ആമിനാത്ത, കാള്യമ്മേടത്തി, ജാനകി, ചിന്നു, പാത്താത്ത, കുമാരേട്ടന്‍, വേലായി അങ്ങനെ പരശതം ആളുകള്‍ കുടങ്ങളുമേന്തി ഞങ്ങളുടെ കിണറ്റിന്റെ വക്കത്തും വന്നു. ഉമ്മ ആശ്വാസത്തോടെ കണ്ണീര്‍ വാര്‍ത്തു. ഇനി കിണറിന് നെല്ലിപ്പടി വെക്കണം. കല്‍ക്കിണര്‍ ആക്കി മാറ്റണം. തെക്ക് പടിഞ്ഞാറെ മുക്കിലെ പെരുംഅയിനി മുറിച്ചുവിറ്റു. ആയിരത്തിഅഞ്ഞൂറ് രൂപക്ക്. കല്ലിറക്കി. നെല്ലിപ്പടിയുടെ പലക കുളത്തില്‍കൊണ്ടിട്ടു. ഒരു മാസം അത് അവിടെ കിടന്നു. ഒരു വിഷുവിന് നെല്ലിപ്പടി വെച്ചു. ഉപ്പ ശ്വാസംമുട്ടോടുകൂടി കിണറിന്റെ വക്കത്ത് വന്നിരുന്ന് ഏങ്ങി ഏങ്ങി ശ്വാസത്തിനായി വലഞ്ഞ് എല്ലാം നോക്കിനിന്നു. കറപ്പനാശാരിയെ വീണ്ടും വിളിപ്പിച്ചു. കറപ്പനാശാരി വന്നു നെല്ലിപ്പടിയുടെ പണിതുടങ്ങി. അദ്ദേഹം തന്റെ തിളങ്ങുന്ന കഷണ്ടിയും കാണിച്ച് നെല്ലിപ്പലകയിലിരുന്ന് നെരങ്ങി നെരങ്ങി ഒരു വൃത്തമുണ്ടാക്കി. പിന്നെ അത് കൂട്ടിയോജിപ്പിച്ചു. ആ വൃത്തം കയറിട്ട് കിണറ്റിലേക്കിറക്കി. അന്ന് വിശേഷദിവസമായിരുന്നു. നെല്ലിപ്പടിവെക്കുന്ന ദിവസം. ചായയും പത്തിരിയുമുണ്ടാക്കി. ഇബ്രാഹിം മുസ്‌ല്യാര് വന്ന് യാസീന്‍ ഓതി ദുആ ഇരന്നു. നെല്ലിപ്പടി ഇറക്കി വെച്ച് കറപ്പനാശാരി പോയി. പിന്നെ കല്ല് ചെത്തലായിരുന്നു. അയിനി വിറ്റ പണം കിണറ് പണിക്ക് നിര്‍ബാധം ചെലവഴിച്ചുക്കൊണ്ടിരുന്നു. കല്‍പ്പണിക്കാരന്‍ മാമുക്ക വന്ന് കിണറ്റിലിറങ്ങി പടുക്കാന്‍ തുടങ്ങി. ചെങ്കല്ലുകള്‍ താഴേക്കിറങ്ങി. ഒരു കോല്, രണ്ട് കോല്, മൂന്ന് കോല് കണക്ക്. ചുവന്ന വൃത്തം മേലേക്ക് ഉയരാന്‍ തുടങ്ങി. അവസാനം അത് നിലതാനമെത്തി. സിമന്റും മണലുമിട്ട് ആള്‍മറകെട്ടി കപ്പിയും കയറും ഘടിപ്പിച്ചു. ആ കല്‍പ്പടവില്‍ 19-05-74 എന്ന് ഇക്കാക്ക എഴുതി വെച്ചു. കിണറിന്റെ പണി പൂര്‍ത്തിയായി. കപ്പി കിരികിരാ.. കുലുങ്ങി ചിരിക്കാന്‍ തുടങ്ങി. പലരും കിണറ് കാണാന്‍ വന്നു. ഉമ്മ ആശ്വാസത്തോടെ കിണറിന്റെ വക്കത്തിരുന്നു. ഒരു കൈപ്പാട്ട വെള്ളമെടുത്ത് ആശ്വാസത്തോടെ കോരിക്കുടിച്ചു.

Share this article

About ഷൗകത്ത് അലി ഖാന്‍

View all posts by ഷൗകത്ത് അലി ഖാന്‍ →

Leave a Reply

Your email address will not be published. Required fields are marked *