വിഷാദവും വിശ്വാസവും

Reading Time: 3 minutes

അര്‍ജുന്‍ ഭരദ്വാജ് എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പത്തൊമ്പതാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ലൈവായി തന്റെ മരണ രംഗങ്ങള്‍ ഈ ഇരുപത്തിമൂന്നുകാരന്‍ പുറത്തുവിടുകയും ചെയ്തു. അര്‍ജുന്‍ ഒരു വിഷാദ രോഗിയായിരുന്നുവെന്നാണ് സുഹൃത്ത് പോലീസിനോട് പറഞ്ഞത്.
കുട്ടികള്‍, കൗമാരക്കാര്‍, യുവാക്കള്‍, വൃദ്ധര്‍ എന്നിങ്ങനെ എല്ലാ പ്രായക്കാരെയും ബാധിക്കുന്ന പൊതുവായ ഒരു മാനസിക പ്രശ്‌നമാണ് വിഷാദ രോഗം (depression). ലോകത്ത് 234 മില്യന്‍ ജനങ്ങള്‍ വിഷാദരോഗികളാണെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് ഇത് കൂടുതല്‍ ബാധിക്കാറുള്ളത്. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിക്കുന്നത് കൊണ്ട് തന്നെ ഗുരുതരമായ ഒരു മാനസിക പ്രശ്‌നമായാണിതിനെ മനസിലാക്കേണ്ടത്. പതിനഞ്ചിനും ഇരുപത്തി ഒമ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ ആത്മഹത്യ ചെയ്യാനുള്ള രണ്ടാം ഹേതുകം വിഷാദ രോഗമാണ്. ഇന്ത്യയില്‍ ഒരു വര്‍ഷം 8 ലക്ഷം പേര്‍ അത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

കാരണങ്ങള്‍
ബന്ധങ്ങളിലെ തകര്‍ച്ച, പ്രിയപ്പെട്ടവരുടെ വിയോഗം, വിരഹം, തൊഴിലില്ലായ്മ, ദീര്‍ഘകാലമായുള്ള അസുഖങ്ങള്‍, വിവാഹം കഴിക്കാന്‍ സാധിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ വിഷാദ രോഗമുാവാം. ലഹരി പദാര്‍ഥങ്ങള്‍ക്കടിമയാവുക പോലോത്ത ദുശ്ശീലങ്ങളും ഈ മാനസിക പ്രശ്‌നത്തിലേക്കെത്തിക്കാം. പാരമ്പര്യമായുള്ള ജനിതക കൈമാറ്റവും വിഷാദ രോഗകാരണമാവാമെന്ന് പഠനങ്ങള്‍ പറയുന്നു്.

ലക്ഷണങ്ങള്‍
വിഷമങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ താത്കാലികമായെങ്കിലും ദുഃഖമനുഭവപ്പെടാത്തവരില്ല. ഇത് വിഷാദ രോഗമല്ല. വിഷാദ രോഗിക്ക് സ്ഥായിയായ ദുഃഖഭാവമുണ്ടാവും. രണ്ടാഴ്ചയോളമിത് നീണ്ട് നില്‍ക്കും. ഈ കാലയളവില്‍ സാധാരണ ചെയ്യുമ്പോള്‍ ആനന്ദം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോഴും സന്തോഷം ലഭിക്കില്ല. ഊര്‍ജമില്ലായ്മയും ക്ഷീണവുമനുഭവപ്പെടും. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കാതെ തളര്‍ന്ന അവസ്ഥയിലായിരിക്കും.
ഉറക്കം ശരിയായ അളവില്‍ ലഭിക്കില്ല. പുലര്‍ച്ചെ രണ്ട്, മൂന്ന് മണിയാവുമ്പോള്‍ ഉറക്കമുണരും. പിന്നീട് ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കേണ്ട അവസ്ഥയുണ്ടാവും. രാവിലെ എഴുന്നേല്‍ക്കുമ്പോഴും ഉറങ്ങിയെഴുന്നേറ്റ സംതൃപ്തി ലഭിക്കില്ല. മിക്ക വിഷാദ രോഗികള്‍ക്കും ഉല്‍കണ്ഠാരോഗവുമുണ്ടാവും. ഭാവിയെക്കുറിച്ചുള്ള ആശങ്ക മനസില്‍ നിറഞ്ഞ് നില്‍ക്കും. വിശപ്പില്ലായ്മ അനുഭവപ്പെടും, തൂക്കം കുറയും. ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. സ്വന്തത്തെക്കുറിച്ച് അപകര്‍ഷതാ ബോധമുണ്ടാവും.
വീട്ടിലെ സുഖകരമല്ലാത്ത അന്തരീക്ഷമാണ് കുട്ടികളെ വിഷാദ രോഗികളാക്കുന്നത്. ശാരീരിക-മാനസിക പീഡനങ്ങളും കാരണങ്ങളാവാം. രോഗം പിടിപെടുന്ന കുട്ടികള്‍ പഠനത്തില്‍ താത്പര്യം കാണിക്കില്ല. മുതിര്‍ന്നവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കില്ല. യുവാക്കളാണെങ്കില്‍ സദാ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരാവും. ആരെയും അനുസരിക്കില്ല. ചിലര്‍ ലഹരി അഭയമായി കരുതും. വിഷാദ രോഗികള്‍ പൊതുവെ ഏകാന്തതയെ പ്രണയിക്കുന്നവരായിരിക്കും.

ചികിത്സാ രീതികള്‍
ഫലപ്രദമായ ചികിത്സയിലൂടെ വിഷാദരോഗത്തെ നിശേഷം മാറ്റിയെടുക്കാനാവും. പക്ഷേ, മാനസിക ചികിത്സയെക്കുറിച്ചുള്ള മുന്‍ധാരണകള്‍ നിമിത്തം പലരും ചികിത്സ തേടാറില്ലെന്നതാണ് വാസ്തവം. Inter personal psychotherapy (IPT), Cognitive behavioural therapy (CBT), behavioural activation തുടങ്ങിയ ശാസ്ത്രീയ ചികിത്സാ രീതികളുണ്ട്. ഇതിനെല്ലാമപ്പുറം വിഷാദ രോഗിയോടുള്ള കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സമീപന രീതിയാണ് പ്രധാനം. ഏകാന്തതയുടെ തടവറകളില്‍ കുരുങ്ങിയ, സ്വന്തത്തിലേക്ക് ചുരുങ്ങുന്ന, നിശബ്ദമായി വ്യാകുലതകളില്‍ മുഴുകുന്ന ഇവരെ മനസിലാക്കി ഉള്ള് തുറന്ന് സംസാരിച്ച് വിഷമങ്ങള്‍ പരിഹരിക്കാനാവണം. ആനന്ദം പകരാനാവണം. തനിക്ക് മറ്റാരും തുണയില്ലെന്ന വേരുറച്ച ബോധ്യത്തെ വേരോടെ പിഴുതെറിയാനാവണം.

ഇസ്‌ലാമിനും പറയാനുണ്ട്
വ്യക്തിപരമായ നഷ്ടങ്ങളാണല്ലോ വിഷാദ രോഗത്തിന്റെ പ്രധാന കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശ്വാസി അനുവര്‍ത്തിക്കേണ്ട മര്യാദകളെന്തെന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. വിശ്വാസമെന്താണെന്ന ചോദ്യത്തിന് ക്ഷമ എന്നായിരുന്നു തിരുനബി മറുപടി നല്‍കിയത്. അതെ, വിശ്വാസമെന്നാല്‍ സഹനമാണ്. സ്രഷ്ടാവിന്റെ കല്‍പനകളും വിരോധനകളും ശിരസാവഹിക്കുമ്പോള്‍ ക്ഷമയെന്ന വജ്രായുധം കൂടെയുണ്ടാവാതെങ്ങനെ? മാത്രമല്ല, ജീവിതത്തിലെ സുഖവും ദുഃഖവുമെല്ലാം പടച്ച റബ്ബില്‍ നിന്നാണെന്ന അടിയുറച്ച വിശ്വാസമുള്ളവനാണ് വിശ്വാസി. ദുരിതപ്പെയ്ത്തില്‍ അവന്‍ നിലംപൊത്തുന്നതെങ്ങനെ? തിരുനബി(സ്വ) വിശ്വാസിയുടെ കാര്യമോര്‍ത്ത് അദ്ഭുതപ്പെടുന്നത് കാണുക. ‘വിശ്വാസിയുടെ കാര്യമെത്ര ആശ്ചര്യകരമാണ്! വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമതില്ല. അവനൊരു സന്തോഷം ലഭിച്ചാല്‍ നന്ദി ചെയ്യും. അതവന് ഗുണകരമായിരിക്കും. അവനൊരു പ്രയാസം ഭവിച്ചാല്‍ ക്ഷമിക്കും. അതുമവന് ഗുണകരമായിരിക്കും.’
ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാവുമ്പോള്‍ തനിക്ക് മാത്രമെന്താണിങ്ങനെയെന്ന് പരിതപിക്കാതെ, അവലംബമില്ലാത്ത ഏകാന്തനാണ് താനെന്ന് വിലപിക്കാതെ സഹനത്തിന്റെ പരിച പിടിച്ച് സ്രഷ്ടാവില്‍ വിലയം പ്രാപിച്ച് ആനന്ദം നേടാന്‍ വിശ്വാസിക്ക് സാധിക്കും. ചെരുപ്പിന്റെ വാറ് പൊട്ടിയാല്‍ പോലും അല്ലാഹുവിനോട് ചോദിക്കണമെന്നല്ലേ, അല്ലാഹുവില്‍ ഭരമേല്‍പിച്ചവന് അവന്‍ തന്നെ മതിയായവനാണെന്നല്ലേ? പിന്നെന്തിന് ഉള്ള് നീറി ടെന്‍ഷനടിച്ച് മരിക്കണം?
ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയെക്കാള്‍ ഉത്തമനും അല്ലാഹുവിനേറെ പ്രിയങ്കരനുമെന്ന് തിരുദൂതര്‍ പഠിപ്പിച്ചതാണ്. തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കാനും പ്രയാസങ്ങളില്‍ ക്ഷമ കൈക്കൊള്ളാനുമുള്ള മനസുറപ്പാണ് ഇവിടെ ശക്തിയുടെ ഉദ്ദേശ്യമെന്ന് ഇമാം നവവി(റ) പറയുന്നു. പ്രതിസന്ധികളില്‍ അകപ്പെട്ട് പോയതിന്റെ പേരില്‍ മരണം കൊതിക്കലും വിലക്കപ്പെട്ടതാണ്. ഇനി പ്രതിസന്ധി അസഹ്യമാം വിധം മൂര്‍ച്ഛിച്ചാല്‍ ‘അല്ലാഹുവേ, ജീവിതമാണെനിക്ക് ഉത്തമമെങ്കില്‍ എന്നെ ജീവിപ്പിക്കുകയും മരണമാണെനിക്ക് ഉത്തമമെങ്കില്‍ മരിപ്പിക്കുകയും ചെയ്യണേ’ എന്ന് പ്രാര്‍ഥിക്കാനാണ് തിരു കല്‍പന. രോഗിയായി കിടപ്പിലായാലും ക്ഷമ കൈക്കൊണ്ട് പരലോകത്തേക്ക് പ്രതിഫലം കൊയ്‌തെടുക്കാനുള്ള അവസരമായി വിശ്വാസി അതിനെ ഉപയോഗപ്പെടുത്തും. അത്വാഅ് ബ്‌നു അബീ റബാഹ (റ) പറയുന്നു: എന്നോട് ഇബ്‌നു അബ്ബാസ് (റ) ചോദിച്ചു, സ്വര്‍ഗക്കാരിയായ ഒരു സ്ത്രീയെ ഞാന്‍ നിനക്ക് കാണിച്ച് തരട്ടേ? ഞാന്‍ പറഞ്ഞു: അതെ. മഹാന്‍ പറഞ്ഞു: ഈ കറുത്ത സ്ത്രീയാണ്. അവര്‍ നബിയുടെ അടുക്കലേക്ക് വന്ന് പറഞ്ഞു, ‘എനിക്ക് ബോധക്ഷയം സംഭവിക്കാറുണ്ട്, എന്റെ നഗ്‌നത വെളിവാകാറുണ്ട്, അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.’ തിരുനബി പറഞ്ഞു, ‘നീ ഉദ്ദേശിക്കുകയാണെങ്കില്‍ ക്ഷമിക്കുക. നിനക്ക് സ്വര്‍ഗമുണ്ട്. ഇനി നീ ഉദ്ദേശിക്കുകയാണെങ്കില്‍ നിനക്ക് ശമനം ലഭിക്കാനായി ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ‘അവര്‍ പറഞ്ഞു. ഞാന്‍ ക്ഷമിക്കാം. എന്റെ നഗ്‌നത വെളിവാകുന്നു. അങ്ങ് നഗ്‌നത വെളിവാകാതിരിക്കാന്‍ പ്രാര്‍ഥിക്കണം. നബി (സ്വ) അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു. (സ്വഹീഹുല്‍ ബുഖാരി). തനിക്ക് ഭവിച്ച രോഗത്തില്‍ ക്ഷമ കൈകൊണ്ട ഒരു സ്ത്രീ സ്വര്‍ഗം നേടിയത് കണ്ടില്ലേ?
രോഗവും മറ്റ് അപകടങ്ങളുമെല്ലാം ചെയ്ത്‌പോയ പാപങ്ങള്‍ പൊറുക്കപ്പെടാനുള്ള കാരണങ്ങളായിരിക്കും. നബിതങ്ങള്‍ പറയുന്നു: ‘അല്ലാഹുവിനെ ഒരു പാപവും തന്നിലില്ലാത്ത അവസ്ഥയില്‍ ദര്‍ശിക്കുന്നത് വരെ വിശ്വാസിയിലും വിശ്വാസിനിയിലും ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലുമെല്ലാം പരീക്ഷണങ്ങളുണ്ടായിക്കൊണ്ടിരിക്കും’ (തുര്‍മുദി). മാറാരോഗിയായതും മകന്‍ മരിച്ചതും ബിസിനസ് തകര്‍ന്നതുമെല്ലാം താത്കാലികമായി വിഷമമുണ്ടാക്കുമെങ്കിലും ഫലത്തില്‍ ലാഭമാണെന്ന് ചുരുക്കം.
പരീക്ഷണങ്ങളിലകപ്പെടുന്ന വിശ്വാസിക്ക് മാനസികമായ ആരാധനകളിലേര്‍പ്പെടാന്‍ കൂടുതലെളുപ്പമാണ്. കാര്യങ്ങളൊന്നും തന്റെ ഹിതത്തിനനുസരിച്ചല്ല വരുന്നതെന്ന് മനസിലാകുമ്പോള്‍ സ്രഷ്ടാവിന്റെ അചഞ്ചലമായ വിധിയിലുള്ള വിശ്വാസം അവനിലുറക്കുന്നു. ക്ഷമ ആയുധമാക്കി പ്രതിഫലം നേടുന്നു. വിനയാന്വിതനാവുന്നു. ഇവയെല്ലാം ആരാധനകളാണ്. മാനസികമായുള്ള തുച്ഛമായ ആരാധന പോലും ശാരീരികമായ വലിയ ആരാധനകളെക്കാള്‍ മഹത്വമേറിയതാണ്.
ഖുദ്‌സിയ്യായ ഹദീസില്‍ കാണാം. ‘എന്റെ അടിമകളില്‍ ഒരുത്തരുണ്ട്. അവര്‍ക്ക് ദാരിദ്ര്യമല്ലാതെ അനുയോജ്യമാവില്ല. ഞാനവരെ ഐശ്വര്യവാന്മാരാക്കിയാല്‍ അവരുടെ അവസ്ഥ മോശമായിരിക്കും. എന്റെ അടിമകളില്‍ ഐശ്വര്യമല്ലാതെ അനുയോജ്യമാവാത്തവരുമുണ്ട്. ഞാനവരെ ദരിദ്രരാക്കിയാല്‍ അവരുടെ അവസ്ഥ നാശമാകും.’ (മിര്‍ഖാത്) സ്രഷ്ടാവിന്റെ വിധിയില്‍ സംതൃപ്തി പ്രകടിപ്പിക്കണമെന്ന് ചുരുക്കം. അവന്‍ സര്‍വ ശക്തനും സര്‍വജ്ഞാനിയുമാണല്ലോ!
അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണെന്ന് വിശുദ്ധ ഖുര്‍ആന്‍. നമുക്ക് ക്ഷമിക്കാന്‍ പഠിക്കാം. സഹനത്തിന്റെ പ്രതിരോധക്കോട്ട കെട്ടാം. പടച്ചവന്റെ ഇഷ്ടം നേടാം. തിരുദൂതര്‍ അദ്ഭുതമായി എണ്ണിയവരിലണി നിരക്കാം.

Share this article

About ശനൂബ് ഹുസൈന്‍ പി.എച്ച്

shanoobhussainph@gmail.com

View all posts by ശനൂബ് ഹുസൈന്‍ പി.എച്ച് →

Leave a Reply

Your email address will not be published. Required fields are marked *