സമയം രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. സര്‍ഹിന്ദിലെ നിരത്തുകള്‍ ശൂന്യവും മൂകവുമാണ്. ഭാരമുള്ളൊരു യാത്രയുടെ ഇടത്താവളമായിരുന്നു സര്‍ഹിന്ദ്. മങ്ങി മയങ്ങിയ തെരുവ് വിളക്കുകളുടെ ഓരം പറ്റി മുസാഫിര്‍ഖാനയുടെ പടിവാതില്‍ തേടി നടക്കുമ്പോള്‍ ഒന്ന് തല ചായ് ക്കാനും അരവയറെങ്കിലും നിറക്കാന്‍ എന്തെങ്കിലും കഴിക്കാനുമുള്ള ആഗ്രഹമായിരുന്നു മനസ് നിറയെ. ഏറേ കിലോമീറ്ററുകള്‍ നടന്ന ശേഷമാണ് ഞങ്ങള്‍ ആ സത്യം തിരിച്ചറിയുന്നത്. നമ്മള്‍ നടന്നിരിക്കുന്നത് നേരെ എതിര്‍ദിശയിലേക്കാണ്. അതെ, റാസ്മുസ്സെന്‍ സഹോദരങ്ങളുടെ ഗൂഗിള്‍മേപ് നമ്മളെ വഴി തെറ്റിച്ചിരിക്കുന്നു. ജ്വലിക്കുന്ന തെരുവ് വിളക്കിന് ചുവട്ടില്‍ നില്‍ക്കുമ്പോഴും വിശപ്പും ക്ഷീണവും കാരണം കണ്ണുകളിലേക്ക് ഇരുട്ട് പടരുന്നത് പോലെ തോന്നി. ഇനിയൊരടി നടക്കാന്‍ വയ്യ. നിരാശയുടെ കാര്‍മേഘങ്ങള്‍ ഞങ്ങളെ മൂടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഇരുളിനിടയില്‍ നിന്ന് ആ മധ്യവയസ്‌കന്‍ കടന്നുവന്നത്. കുര്‍ത്താ പൈജാമ വേഷധാരി, കുറി തൊട്ടിട്ടുണ്ടെങ്കിലും കൈയില്‍ തസ്ബീഹ് മാലയുണ്ട്, തലപ്പാവ് പഞ്ചാബിയാണെന്ന് സൂചിപ്പിക്കുന്നു, ഊന്നുവടിയും തോളിലുള്ള പച്ച ഭാണ്ഡവും ഒരു നിത്യസഞ്ചാരിയെയാണ് തോന്നിപ്പിച്ചത്. വെളുത്ത താടി രോമങ്ങള്‍ നിറഞ്ഞ മുഖത്ത് ഗൗരവമാണ് തെളിഞ്ഞുകാണുന്നത്. ഊരോ പേരോ അദ്ദേഹം പറഞ്ഞില്ല. ഞങ്ങള്‍ അദ്ദേഹത്തെ ബാബ എന്ന് വിളിച്ചു. ഞങ്ങളെ കേട്ടു കഴിഞ്ഞപ്പോള്‍, “മേരേ സാഥ് ആവോ’ എന്നുമാത്രം പറഞ്ഞവസാനിപ്പിച്ചു.
കിലോമീറ്ററുകളോളം നടന്ന ക്ഷീണമുണ്ടായിരുന്നെങ്കിലും വഴിനടത്താനെത്തിയ പഥികന്റെ വാക്കുകള്‍ ഉള്ളിലെവിടെയോ ഇന്ധനം നിറച്ചു. രാത്രി കൂടുതല്‍ ഇരുട്ട് പുതച്ചു തുടങ്ങി. മുസാഫിര്‍ഖാന വഴി നടക്കാന്‍ കഴിയാത്തത്രയും ദൂരമായിരുന്നതിനാലാവണം ബാബ ആദ്യം ഞങ്ങളെ കൊണ്ടുപോയത് സമീപത്തെ ഗുരുദ്വാറിന്റെ വാതില്‍ക്കലായിരുന്നു. ഗുരുദ്വാര്‍ അടച്ചിട്ടിരിക്കുകയാണ്. ബാബ ആരെയൊക്കെയോ വിളിച്ചു നോക്കിയെങ്കിലും, മറുപടിയില്ല. തെരുവ് പട്ടികള്‍ വിലസുന്ന ആ തെരുവില്‍ പിന്നീട് നില്‍ക്കാന്‍ തോന്നിയില്ല. ലക്ഷ്യത്തില്‍ നിന്നും കൂടുതല്‍ വിദൂരമാക്കിയ പഥികനോട് യാത്ര പറഞ്ഞു ഗുരുദ്വാറിന്റെ മുന്‍വശമുള്ള ഇടവഴിയിലൂടെ ഞങ്ങള്‍ ഇരുട്ടിലേക്ക് നടന്നു. വിണ്ടു കീറിയ കെട്ടിടങ്ങള്‍ക്കിടയിലൂടെ തട്ടിയും തടഞ്ഞും ആളനക്കമുള്ളൊരു കവലയില്‍ ആയിരുന്നു എത്തിചേര്‍ന്നത്. തീ കാഞ്ഞിരിക്കാന്‍ സൗകര്യമുള്ള കുഞ്ഞു ദാബകള്‍ യാത്രികരെയും കാത്ത് വഴിയോരങ്ങളില്‍ ചിതറിക്കിടക്കുന്നുണ്ട്. തീ പടര്‍ന്നു പിടിക്കുന്നതിനനുസരിച്ചു കവലയില്‍ സ്വര്‍ണ വെളിച്ചം ഒളിഞ്ഞും തെളിഞ്ഞും കൊണ്ടിരുന്നു. ഭാഗ്യം ഒരു ഓട്ടോറിക്ഷക്കാരന്റെ രൂപത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്.
സര്‍ ഇ ഹിന്ദ്
സൈഫുദ്ദീന്‍ ഭായിയുടെ ഓട്ടോയില്‍ മുസാഫിര്‍ഖാന ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ നഗരം ഉറങ്ങുകയായിരുന്നു. ഗതകാല സ്മൃതികളുടെ ഭാരം പേറുന്ന കെട്ടിടങ്ങള്‍ ഇരുവശങ്ങളിലായി തലയുയര്‍ത്തി നില്‍പ്പുണ്ട്. നൂറ്റാണ്ടുകളുടെ ചന്തവും ചൂരുമേറ്റ വീഥികളില്‍ ഹിന്ദു ചൗഹാന്‍ രജപുത്രരുടെയും സയ്യിദ് വംശജരുടെയും തുഗ്ലക്ക് വംശജരുടെയും മുഗളരുടെയും ചരിത്രം തളംകെട്ടി നില്‍ക്കുന്നു. ഹിന്ദിന്റെ അതിര്‍ത്തി എന്നര്‍ഥം വരുന്ന “സര്‍ ഇ ഹിന്ദ്’ എന്നതാണ് സര്‍ഹിന്ദായി രൂപപ്പെട്ടതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും “സതുദര്‍ ദേശ്’ എന്നായിരുന്നു ഈ നഗരത്തിന്റെ പേരെന്ന് വരാഹമിഹിര അദ്ദേഹത്തിന്റെ സംസ്‌കൃതഗ്രന്ഥമായ ബൃഹത് സംഹിതയിലും, സിംഹത്തിന്റെ സങ്കേതം എന്നര്‍ഥം വരുന്ന “സഹര്‍നദ്’ എന്നായിരുന്നു പൂര്‍വനാമമെന്ന് ഷംസു തിബ് രീസി അദ്ദേഹത്തിന്റെ ഹിന്ദുസ്ഥാന്‍ ഇസ്‌ലാമി അഹ്ദ് മേം എന്ന ഗ്രന്ഥത്തിലും അവകാശപ്പെടുന്നുണ്ട്. സത്‌ലജ് നദിയോട് ഓരം ചേര്‍ന്ന് വളര്‍ന്ന ഈ നഗരത്തിന്റെ അടിവേരുകള്‍ പടര്‍ത്തിയത് ഫൈറൂസ് ഷാഹ് തുഗ്ലക്കായിരുന്നു. അന്ന് ജനവാസമില്ലാത്തൊരു വനമായിരുന്നു സര്‍ഹിന്ദ്. ഡല്‍ഹിയുടെയും പഞ്ചാബിലെ നഗരമായ സമാനയുടെയും ഇടയിലുള്ള വഴിദൂരം ഭരണ നിര്‍വഹണത്തിനു തടസമായപ്പോള്‍ അവക്കിടയില്‍ ഒരു നഗരം ജനിക്കുകയായിരുന്നു.
പിന്നീട് പൃഥ്വിരാജ് ചൗഹാന്‍ ദില്ലി ഭരിക്കുന്ന കാലത്ത് സര്‍ഹിന്ദ് സൈനിക കേന്ദ്രമായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഇന്ത്യ ഭരിക്കുന്ന കാലത്താണ് നഗരം വികസന വഴിയിലേക്ക് നീങ്ങിയത്. അന്ന് കിഴക്കന്‍ പഞ്ചാബിലെ മുഗള്‍ ഭരണത്തിന്റെ ആസ്ഥാനമായിരുന്നു സര്‍ഹിന്ദ്. പ്രതാപകാലത്ത് നഗരത്തില്‍ 360 പള്ളികളും ഒത്തിരി പൂന്തോട്ടങ്ങളും കിണറുകളും ഉണ്ടായിരുന്നെന്ന് ചരിത്ര രേഖകളില്‍ കാണാം. പ്രസിദ്ധരായ ഒട്ടേറെ പണ്ഡിതന്മാരുടെയും കവികളുടെയും ചരിത്രകാരന്‍മാരുടെയും കൂടി ദേശമാണ് സര്‍ഹിന്ദ്.
ഡിസംബര്‍ നിശ സര്‍ഹിന്ദിനെ കോടമഞ്ഞില്‍ പൊതിഞ്ഞതോടെ കൂടുതല്‍ നഗരക്കാഴ്ചകള്‍ കണ്ണില്‍ തെളിയുന്നില്ല. മലയാള പദങ്ങള്‍ തുന്നിച്ചേര്‍ത്ത ഞങ്ങളുടെ ഹിന്ദി മനസിലാവാതെ സൈഫുദ്ദീനും അദ്ദേഹത്തിന്റെ സംസാരം മനസിലാവാതെ ഞങ്ങളും വല്ലാതെ വിയര്‍ത്തിരിക്കുമ്പോള്‍ സര്‍ഹിന്ദ് -ബസ്സി പത്താന റോഡിലെ നിങ്ങളുടെ ലക്ഷ്യ സ്ഥാനം വിദൂരമല്ലെന്ന് ഫോണ്‍ അലറിക്കൊണ്ടേയിരുന്നു.
തലനിയനിന്‍ ഗ്രാമത്തിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളിലൊന്നായ റൗസാ ഷെരീഫിന്റെ മുന്നില്‍ സൈഫുദ്ദീന്റെ റിക്ഷ പാതിരാത്രിയില്‍ കിതച്ചെത്തിയപ്പോഴും മുസാഫിര്‍ഖാനയുടെ പടിവാതില്‍ യാത്രികര്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. വെളുത്ത പ്രതലത്തില്‍ വള്ളിച്ചെടികള്‍ പടര്‍ന്നുപിടിച്ചത് പോലുള്ള ചിത്രപ്പണികള്‍ കൊണ്ട് ഭംഗിയേറിയ കവാടത്തിനരികെ സെക്യൂരിറ്റി ജീവനക്കാരെയൊന്നും കാണാനില്ല. നിരവധി മനുഷ്യരുടെ ജീവിതം ചുമക്കുന്ന ഉന്തുവണ്ടികള്‍ കവാടവാതിലിന് ഇരുവശങ്ങളിലായി വിശ്രമിക്കുന്നുണ്ട്. സൈഫുദ്ദീന്‍ നന്ദി, സര്‍ഹിന്ദിന്റെ ഉള്‍വഴികളിലൂടെ വിശപ്പിന്റെയും ക്ഷീണത്തിന്റെയും ഉള്‍ചുഴികളില്‍പ്പെട്ടു അലഞ്ഞു നടന്ന ഞങ്ങളെ കൃത്യമായി ഇവിടേക്ക് എത്തിച്ചുതന്നതിന്.
വിശപ്പാണ് സത്യം
യാത്രികര്‍ക്ക് സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും നല്‍കുന്ന സിഖ് ആരാധനാലയമായ ഗുരുദ്വാരകളെ പോലെ ദര്‍ഗകളോട് ഓരംപിടിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് മുസാഫിര്‍ഖാനകള്‍. യാത്രികര്‍ക്കത് നല്‍കുന്ന ആശ്വാസം ചെറുതല്ല. സര്‍ഹിന്ദിലെ സൂഫി, സിഖ് ആത്മീയധാരകളും ചരിത്ര സ്മാരകങ്ങളുമായിരുന്നു ഞങ്ങളെ വശീകരിച്ചത്. ഭക്ഷണവും താമസവും വലിയൊരു ഭീഷണിയായിരുന്നു. വിശപ്പ് സത്യമാണല്ലോ. അത് മനുഷ്യനെ പാകപ്പെടുത്തിയെടുക്കും. താഴേക്കിടയിലുള്ളവരെ കുറിച്ച് ചിന്തിപ്പിക്കും. ദുര്‍വ്യയങ്ങളുടെ ഇന്നലെകളെ കുറിച്ചോര്‍ത്തു ലജ്ജിപ്പിക്കും. കവാടം കടന്നു കഴിഞ്ഞപ്പോള്‍ കല്ലും മാര്‍ബിളും ഇഷ്ടികകളും കൊണ്ട് നിര്‍മിച്ച മനോഹരമായ കെട്ടിടങ്ങളുടെ ചുമരില്‍ വയറൊട്ടിയ ഞങ്ങളുടെ ശരീരങ്ങള്‍ പ്രതിഫലിച്ചു. ആരെയും കാണ്മാനില്ല. മുറാദാബാദി ബിരിയാണിയുടെ മണം ഇഴഞ്ഞെത്തിയൊരു വാതിലിലായിരുന്നു അന്വേഷണങ്ങള്‍ അവസാനിച്ചത്. ഉള്ളില്‍ വെളിച്ചം കാണുന്നുണ്ട്. സാബ്, ഭയ്യാ, ഷെയ്ഖ് എന്നെല്ലാം മാറി മാറി ഒരുപാട് നേരം വിളിച്ചു കഴിഞ്ഞപ്പോള്‍ കുഴിഞ്ഞ കണ്ണുകളില്‍ ഉറക്കമൊളിച്ചിരിക്കുന്നൊരു വൃദ്ധനായിരുന്നു ഉത്തരം നല്‍കിയത്.
യാത്രികര്‍ക്ക് ഭക്ഷണ വിതരണം ചെയ്യല്‍ അയാളുടെ ഉത്തരവാദിത്തമായതിനാലാവണം സുഖനിദ്രയില്‍ നിന്ന് വിളിച്ചുണര്‍ത്തിയതിന്റെ ദേഷ്യമില്ലാതെ സൗമ്യതയോടെ അദ്ദേഹം ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. കൈ കഴുകി വേണം ഹാളിലേക്ക് പ്രവേശിക്കാന്‍. നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുക. പുല്‍പായകളും പരവതാനികളും വിരിച്ച വിശാലമായ ഹാളില്‍ കുഞ്ഞു തീന്‍മേശകള്‍ ഒത്തിരിയുണ്ട്. അകക്കാഴ്ചകളില്‍ അഭിരമിച്ചിരിക്കുന്നതിനിടെയാണ് അടുക്കളയിലേക്ക് പോയ വൃദ്ധന്‍ വലിയൊരു തളികയുമായി തിരിച്ചെത്തിയത്. വട്ടമിട്ടിരിക്കുന്ന ഞങ്ങളുടെ ഇടയിലേക്ക് തളിക ഇറക്കിവച്ചു. നിറയെ നല്ല ചപ്പാത്തിയും ദാലുമാണ്. വൃദ്ധന്റെ പെരുമാറ്റം പോലെ തന്നെ ഹൃദ്യമായ ഭക്ഷണം. ജീവിതത്തില്‍ ആ രാത്രിക്ക് മുമ്പോ അതിന് ശേഷമോ അത്രയും രുചിയുള്ളൊരു ചപ്പാത്തിയും ദാലും കഴിച്ചിട്ടില്ല. അറബിക്കഥകളിലെ ഭൂതത്തെ പോലെ വൃദ്ധന്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ക്കായി കാത് കൂര്‍പ്പിച്ച് അടുത്തിരുന്നു. വയറു നിറച്ചു കഴിക്കാന്‍ നിര്‍ദേശിച്ചു.
മുസാഫിര്‍നിവാസിലേക്ക് വൃദ്ധനായിരുന്നു ഞങ്ങളെ വഴി നടത്തിയത്. ചുവന്ന താടിയുള്ള ഹസ്‌റത്താണ് മുസാഫിര്‍നിവാസിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍. പൊടിയില്‍ പൊതിഞ്ഞൊരു പട്ടികയെടുത്ത് താടിക്കാരന്‍ ഞങ്ങളോട് പേരുകള്‍ ചേര്‍ക്കാന്‍ നിര്‍ദേശിച്ചു. പഞ്ചാബി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മാത്രം മഷിപുരണ്ട ആ പട്ടികയില്‍ മലയാളത്തില്‍ പേരെഴുതി കേരളീയരുടെ വരവറിയിച്ച സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് താടിക്കാരന്‍ ഹസ്‌റത്ത് പതിനൊന്നാം നമ്പര്‍ മുറിയുടെ താക്കോല്‍ നീട്ടി അഞ്ഞൂറ് രൂപ ആവശ്യപ്പെടുന്നത്. പ്രസന്നമായിരുന്ന ഞങ്ങളുടെ മുഖങ്ങളില്‍ വിഷമം ഇരച്ചു കയറിയത് കണ്ടാവണം വൃദ്ധന്‍ ഇടപെട്ടു. ഇത് കരുതല്‍ തുകയാണെന്നും നിങ്ങള്‍ക്ക് തിരിച്ചുനല്‍കുമെന്നും പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. വൃദ്ധന്റെ ഉറപ്പില്‍ നാട്ടിലേക്കുള്ള വണ്ടി കാശില്‍ നിന്നും കരുതല്‍ തുക കൈമാറി. റൗസാ ഷെരീഫില്‍ നിന്നും ഒത്തിരി ദൂരമില്ല മുസാഫിര്‍നിവാസിലേക്ക്. മാര്‍ബിള്‍ വിരിച്ച റൗസാ ഷെരീഫിന്റെ മുറ്റത്ത് ചെരുപ്പ് ഉപയോഗിക്കാന്‍ പാടില്ല. തണുപ്പ് വിഴുങ്ങിയ മാര്‍ബിളുകള്‍ നഗ്‌നപാദങ്ങളിലൂടെ എല്ലുകളില്‍ തൊടുന്നു. ഞങ്ങള്‍ മുസാഫിര്‍ നിവാസിലെത്തി. രണ്ട് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു പതിനൊന്നാം നമ്പര്‍ മുറി. ഒത്തിരി ദര്‍വേശുകളുടെ വിചാരങ്ങളെയും വിചാരണകളെയും ഉറക്കിക്കിടത്തിയ കിടക്കകള്‍ മൂലയില്‍ ഇരിപ്പുണ്ടായിരുന്നു. ദീര്‍ഘമായൊരു യാത്രയുടെ ഭാരങ്ങള്‍ ഇറക്കിവച്ച് ഞങ്ങളതില്‍ ചുരുണ്ടു കൂടി.
ആത്മജ്ഞാനികളുടെ നാട്
പ്രഭാതം ഒരു കവിത പോലെ മനോഹരമായ കമാനങ്ങളുടെയും ഗംഭീരമായ താഴികക്കുടങ്ങളുടെയും മേല്‍ പടര്‍ന്നിറങ്ങി. മുസ്‌ലിം വാസ്തുവിദ്യയുടെ മുഗള്‍ കൈയൊപ്പുകള്‍ പ്രഭാതത്തില്‍ പ്രകാശിച്ചു. ജീവിതത്തിന്റെ യാദൃച്ഛികതകളേല്‍പ്പിച്ച ഉത്തരവാദിത്തങ്ങളുമായി തലനിയനിലെ മനുഷ്യര്‍ പാടങ്ങളിലേക്കും പാതയോരങ്ങളിലേക്കും പാഠശാലകളിലേക്കും ചലിച്ചുതുടങ്ങിയിരിക്കുന്നു. ജനുവരിയിലെ ആളുകളെയും ആരവങ്ങളെയും സാക്ഷിയാക്കി ഗോദകളില്‍ നിറഞ്ഞാടുന്ന ഉശിരന്‍ പഞ്ചാബി മല്ലന്മാരുടെ നാടാണ് തലനിയന്‍. വര്‍ഷത്തില്‍ ഉറൂസും ഉത്സവവും ജോര്‍മേളയും ആഘോഷിക്കുന്നിടം. ഋതുഭേദങ്ങള്‍ക്കനുസരിച്ച് കടുകും കക്കരിയും സവാളയും നെല്ലും ഗോതമ്പുമെല്ലാം വിളയിക്കുന്ന കര്‍ഷകര്‍ വിശാലമായ പാടങ്ങളില്‍ അടുത്തും അകന്നും കര്‍മനിരതരായി കൊണ്ടേയിരിക്കുമ്പോള്‍ നിരത്തുകളില്‍ കച്ചവടം ഉണര്‍ന്നു തുടങ്ങിയിരുന്നു. വ്യത്യസ്ത വര്‍ണങ്ങളിലുള്ള ദസ്തറുകള്‍ കെട്ടിയ പഞ്ചാബികള്‍ ദാബകളില്‍ ഇരുന്ന് കൊച്ചുവാര്‍ത്തമാനങ്ങള്‍ കലക്കിയ ചായ ഊതിക്കുടിക്കുന്നുണ്ട്. പഞ്ചാബികള്‍ക്ക് തലപ്പാവ് ആത്മാഭിമാനത്തിന്റെയും സമത്വത്തിന്റെയും ബഹുമതിയുടെയും അടയാളമാണ്. കേരളത്തില്‍ ചില മുസ്‌ലിം പണ്ഡിതര്‍ വെളുത്ത ദസ്തറുകള്‍ കെട്ടി കണ്ടിട്ടുണ്ടെന്നല്ലാതെ പല നിറങ്ങളിലുള്ള പഗ്രികള്‍ കെട്ടിയ മനുഷ്യരെ ആദ്യമായാണ് നേരിട്ട് കാണുന്നത്. ഒരു ഭൂപ്രദേശത്തിന്റെ സൗന്ദര്യം കുടികൊള്ളുന്നത് അതിന്റെ വിഷാദത്തിലാണെന്ന തുര്‍ക്കിഷ് എഴുത്തുകാരന്‍ അഹ് മദ് റസീമിന്റെ നിരീക്ഷണം വെറും മിഥ്യയാണെന്ന് എനിക്ക് തോന്നി. ഓരോ പ്രദേശങ്ങളും പ്രിയപ്പെട്ടതാവുന്നത് അതിന്റെ ഉണര്‍വുകളില്‍ നിന്നും മനുഷ്യരിലേക്ക് ഒഴുകുന്ന ഉന്മാദത്തിന്റെ അംശങ്ങള്‍ നമുക്ക് കണ്ടെടുക്കാനാകുമ്പോഴാണ്.
തിരക്ക് പിടിച്ച മനുഷ്യരുടെ താളത്തിലൊഴുകി വീണ്ടും റൗസാ ഷെരീഫിലെത്തിയപ്പോള്‍ കവാലിയുടെ ഈരടികളിലലിഞ്ഞ നടുമുറ്റത്തിരുന്ന് മുസാഫിറുകള്‍ സംസാരിക്കുകയാണ്. വ്യത്യസ്ത ഭാഷ ദേശ സംസ്‌കാരങ്ങളിലൂടെ ദേശാടനം ചെയ്‌തെത്തിയവരുടെ തോള്‍സഞ്ചികളില്‍ അനുഭവങ്ങളുടെ ചൂടുള്ള കഥകളും കാണുമെന്നുറപ്പാണ്. കടലാസ് പൂക്കള്‍ തണല്‍ വിരിച്ചൊരു മൂലയിലിരുന്ന് യാത്രികരുടെ സംഭാഷണം ശ്രദ്ധിച്ചെങ്കിലും ഏത് ഭാഷയാണ് അവര്‍ സംസാരിക്കുന്നതെന്ന് പോലും മനസിലാക്കാനാവാതെ ശ്രമം പരാജയപ്പെട്ടു.
ദര്‍ഗയിലേക്ക് ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുകയാണ്. രണ്ടാം മക്കയെന്നറിയപ്പെടുന്ന റൗസാ ഷെരീഫിന്റെ ചരിത്രപരമായ പ്രാധാന്യവും വാസ്തുവിദ്യാ സൗന്ദര്യവുമാണ് വിനോദസഞ്ചാര കേന്ദ്രമെന്ന അംഗീകാരം കൂടി ദര്‍ഗക്ക് നല്‍കുന്നത്. ഔറംഗസീബിന്റെ മാര്‍ഗനിര്‍ദേശ പ്രകാരമായിരുന്നു റൗസാ ഷെരീഫിന്റെ പ്രാഥമിക ഘടന നിര്‍മാണമാരംഭിച്ചത്. മുസ്‌ലിം വാസ്തുവിദ്യയുടെ വിപുലമായ സ്വാധീനമുള്ള ദര്‍ഗ വളരെ വിശാലമായ സ്ഥലത്താണ് നിര്‍മിച്ചിരിക്കുന്നതെന്ന് കെട്ടിടത്തിന്റെ ഉള്‍വശം നോക്കിയാല്‍ ബോധ്യപ്പെടും. അരികുകളില്‍ നീലയും പച്ചയും ചായങ്ങള്‍ പൂശിയ വെള്ളനിറത്തിലുള്ള പുറംഭിത്തികള്‍ ഹൃദ്യമായ ദൃശ്യാനുഭവം പകരുന്നു. ദര്‍ഗയുടെ ഉള്‍വശം വ്യത്യസ്ത രൂപകല്പനകള്‍ നിറഞ്ഞതാണ്. വളഞ്ഞ ചുവരുകളില്‍ ശൈഖ് അഹ് മദ് സര്‍ഹിന്ദി രചിച്ച പ്രസിദ്ധമായ രചനകളുടെ കൊത്തുപണികള്‍ രൂപകല്പന ചെയ്തിട്ടുണ്ട്. മികച്ച മൊസൈക് കലകളുള്ള കാരണത്താല്‍ റൗസാ ചിനിയെന്നും ദര്‍ഗയെ വിളിക്കപ്പെടാറുണ്ട്. വര്‍ഷങ്ങളായി നടന്നുപോരുന്ന ഉറൂസ് ആഘോഷങ്ങള്‍ക്കായി പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകര്‍ എത്തിച്ചേരാറുള്ള ദര്‍ഗയില്‍ അക്ബറിന്റെയും ജഹാംഗീറിന്റെയും സമകാലികനായിരുന്ന ശൈഖ് അഹ് മദിന്റെയുള്‍പ്പെടെ നിരവധി ഖബ്‌റുകളാണുള്ളത്. അഫ്ഗാന്‍ ഭരണാധികാരി ഷാ സമന്റെയും രാജ്ഞിയുടെയും ശവകുടീരങ്ങളും കൂട്ടത്തില്‍ കാണാം. സര്‍ഹിന്ദ് ഇന്ത്യയുടെ സൗഭാഗ്യമാണെന്നും രഹസ്യങ്ങളുടെയും ദൈവപ്രകാശത്തിന്റെയും മഹത്വങ്ങളുടെയും ആധിക്യം കൊണ്ട് ആരും അസൂയപ്പെട്ടുപോകുന്ന ഈ നാട് ആത്മീയാനുഭവങ്ങളിലേക്കുള്ള വാതായനമാണെന്നും ശൈഖ് അഹ് മദ് സര്‍ഹിന്ദിയുടെ മകനായ ഖാജാ മുഹമ്മദ് മഇസ് തന്നെ പറയുന്നത് കാണാം.
റൗസാ ശരീഫ് കൂടാതെ ഫത്തേഗര്‍ സാഹിബ് ഉള്‍പ്പെടെയുള്ള അഞ്ചോളം പ്രധാനപെട്ട ഗുരുദ്വാരകളും മാതാ ചക്രേശ്വരി ദേവി ജൈന ക്ഷേത്രവും നാം ദേവ് ക്ഷേത്രവും ഷാഗിര്‍ഡ് ഡി മസാറുമാണ് സര്‍ഹിന്ദിലെ പ്രധാനപെട്ട ആത്മീയ കേന്ദ്രങ്ങള്‍. ഇവയെല്ലാം ഇന്നും കൃത്യമായി പരിപാലിച്ചുപോരുന്നുണ്ട്. എന്നാല്‍, ഒരു സുവർണ കാലഘട്ടത്തിന്റെ അവശേഷിപ്പുകളായി അതിഗംഭീരമായൊരു ഭൂതകാലത്തിന്റെ ആഹ്ലാദാരവങ്ങളെ യാത്രികര്‍ക്ക് മുന്നില്‍ തുറന്ന് വെക്കുന്നത് മുസ്‌ലിം കവിയായ സാധനാ ഖസായിയുടെ സ്മരണക്കായി നിര്‍മിച്ച കസായി മസ്ജിദും, പ്രശസ്ത വാസ്തുശില്പിയായിരുന്ന ഉസ്താദ് സിയാദ് ഖാന്റെ അന്ത്യവിശ്രമകേന്ദ്രമായ ഉസ്താദ് ദി മസാറും മുഗള്‍ ഉദ്യാനവും വസതിയുമായിരുന്ന ആം ഖാസ് ബാഗും തോഡര്‍ മഹലുമൊക്കയാണ്.
രണ്ട് ദിവസത്തെ സര്‍ഹിന്ദ് സഞ്ചാരത്തിനൊടുവില്‍, സന്ധ്യ ഇരുള്‍ വീഴ്ത്തും മുമ്പ് റെയില്‍വേ സ്റ്റേഷനില്‍ എത്താനാണ് ഞങ്ങളുടെ തീരുമാനം. സര്‍ഹിന്ദിന്റെ ജീവിതങ്ങളുടെ തുടിപ്പും മിടിപ്പുമറിഞ്ഞ നീണ്ട നിഴലുകളെയും വലിച്ചു റെയില്‍വേയിലേക്ക് നടക്കുമ്പോള്‍ ശൈഖ് അഹ് മദ് സര്‍ഹിന്ദി അദ്ദേഹത്തിന്റെ മക്തൂബാതില്‍ കുറിച്ചിട്ട വരികളായിരുന്നു മനസില്‍ നിറഞ്ഞുനിന്നത്. “ദൈവത്തിന്റെ ഭവനത്തില്‍ നിന്നും ഇവിടേക്ക് നിര്‍ഗളിക്കുന്ന പ്രകാശം ഹൃദയത്തിന്റെ കര്‍മങ്ങളെ പ്രഭാപൂരിതമാക്കുന്നു’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ എത്ര ശരിയാണ് ■