ഗുപ്കാര്‍ : കശ്മീരിന്റെ ഭാവി നിര്‍ണയിക്കുമോ?

Reading Time: 3 minutes

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടികിള്‍ 370 റദ്ദാക്കിയ ശേഷം ഇന്ത്യന്‍ ഭരണകൂടം പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്എ) പ്രകാരം തടവിലാക്കിയിരുന്ന പ്രധാന നേതാക്കളൊക്കെ ഇപ്പോള്‍ മോചിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഫാറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയും യൂസഫ് തരിഗാമിയും അടക്കമുള്ള നേതാക്കള്‍ നേരത്തെ തന്നെ പുറത്തുവന്നെങ്കിലും കഴിഞ്ഞ ഒക്ടോബര്‍ 13ന് വീട്ടുതടങ്കിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി കുടി രംഗത്ത് എത്തിയതോടൊയാണ് കശ്മീര്‍ വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമായി തുടങ്ങിത്. 2019 ഓഗസ്റ്റ് 5ന് ഇന്ത്യന്‍ ഭരണകൂടും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലാക്കി വിഭജിക്കുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്ത ശേഷം നിശബ്ദമായിരുന്ന അന്തരീക്ഷത്തില്‍ നിന്നാണ് ഇപ്പോള്‍ ഗുപ്കാര്‍ സഖ്യത്തിലൂടെ കശ്മീര്‍ താഴ്‌വര വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 14 മാസത്തെ തടങ്കലില്‍ നിന്ന് സ്വതന്ത്രമായ തൊട്ടടുത്ത നിമഷം തന്നെ മുഫ്തിയുടേതായി പുറത്ത് വന്ന ഓഡിയോ സന്ദേശം കശ്മീരിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായുള്ള ഉറച്ച പ്രഖ്യാപനമായിരുന്നു. അടുത്ത ദിവസം തന്നെ മുഫ്തിയുടെ വസതിയില്‍ ചേര്‍ന്ന ഗുപ്കാര്‍ സഖ്യത്തിന്റെ യോഗവും അക്ഷരാര്‍ഥത്തില്‍ ബിജെപി കേന്ദ്രങ്ങളില്‍ അമ്പരപ്പുളവാക്കിയിരുന്നു.
കശ്മീരിന്റെ ഭാവിയില്‍ ഒരുപക്ഷേ നിര്‍ണായകമായേക്കാവുന്ന ഒരു രാഷ്ട്രീയ ചുവടുവെപ്പാണ് ഗുപ്കാര്‍ ഡിക്ലറേഷന്‍. കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്തിരുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370, 35(A) തുടങ്ങിയ വകുപ്പുകള്‍ സംരക്ഷിക്കുക എന്ന പൊതു താത്പര്യത്തിലാണ് 2019 ഓഗസറ്റ് 4ന് ഗുപ്കാര്‍ റെസിഡന്‍സില്‍ വെച്ച് ജമ്മു & കാശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍സി), ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), പീപ്പിള്‍സ് കോണ്‍ഫറന്‍സ് (പിസി), അവാമി നാഷനല്‍ കോണ്‍ഫറന്‍സ് (എഎന്‍സി), സിപിഐ (എം) എന്നിവയുള്‍പ്പെടെയുള്ള 6 പാര്‍ട്ടികള്‍ ഒരു സംയുക്ത ഉടമ്പടി ഒപ്പ് വെച്ചത്.
തടവിലാക്കപ്പെട്ട നേതാക്കളൊക്കെ പുറത്ത് വന്ന ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഈ സഖ്യത്തിന് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുഫ്കാര്‍ ഡിക്ലറേഷന്‍ എന്ന പേര് സ്വീകരിക്കുന്നതും പഴയ കശ്മീരിന്റെ പതാക സഖ്യത്തിന്റെ പതാകായി പ്രഖ്യാപിക്കുകയും ചെയ്തത്. സഖ്യത്തിന്റെ അധ്യക്ഷനായി നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബുല്ലയെയും മെഹബൂബ മുഫ്തിയെ ഉപാധ്യക്ഷയായും സിപിഎം കേന്ദ്ര കമ്മറ്റി അംഗം യുസഫ് തരിഗാമിയെ കണ്‍വീനറായും ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഗുപ്കാര്‍ പ്രഖ്യാപനം എന്ന പേരില്‍ പ്രസിദ്ധമായ ഉടമ്പടി കഴിഞ്ഞ ഒക്ടോബര്‍ 24നാണ് ഒരു രാഷ്ട്രീയ സംഖ്യമായി പ്രഖ്യാപിക്കപ്പെട്ടത്. അതുകൊണ്ടാണ് ഇത് രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്ന ഒന്നായി മാറുന്നതും. കശ്മീര്‍ രാഷ്ട്രീയത്തില്‍ പരസ്പരം പോരടിച്ചിരുന്ന എന്‍സിയും പിഡിപിയും തമ്മിലുളള ഒത്തുചേരലാണ് സഖ്യത്തിന്റെ പ്രധാന നേട്ടം. പക്ഷേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതിന്റെ പ്രതിഫലനം എങ്ങനെയായിരിക്കും എന്നത് കണ്ടറിയേണ്ടതാണ്. എന്നിരുന്നാലും ഇപ്പോഴുള്ള രാഷ്ട്രീയ ഐക്യബലം സഖ്യത്തിന് കാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് കശ്മീര്‍ രാഷ്ട്രീയത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കിയേക്കാം. ഇന്ത്യാ ഗവണ്‍മെന്റുമായി ഒരു പോരിനാണ് ലക്ഷ്യമെങ്കില്‍ പോലും വിഘടനവാദി ഗ്രൂപ്പുകളെ കൂടി കുടെച്ചേര്‍ക്കാനും ഇവര്‍ക്ക് കഴിഞ്ഞേക്കാം എന്ന വിലയിരുത്തലുകളും തള്ളിക്കളയാനാവില്ല. നാഷനല്‍ കോണ്‍ഫറന്‍സ് ഇന്ത്യക്കൊപ്പം പ്രത്യേക പദവിയോടെ നില്‍കാന്‍ ആഗ്രഹിക്കുമ്പോള്‍ പിഡിപി എല്ലാ കാലത്തും ഒരു സ്വതന്ത്ര ഭരണത്തിന് വേണ്ടിയാണ് ആഗ്രഹിച്ചിരുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജനാധിപത്യത്തിന്റെ ഭാഗമായിമത്സരിക്കുന്നു എന്നതൊഴിച്ചാല്‍ മുഫ്തിയുടെ വാദം കശ്മീര്‍ പ്രദേശികവാദം തന്നെയാണ്. ഗുപ്കാര്‍ ഗ്യാങ് എന്നാണ് സഖ്യത്തെ കാശ്മീരിലെ ബിജെപി നേതാവ് രവീന്ദ്ര റൈന വിശേഷിപ്പിച്ചത്. സഖ്യം ദേശവിരുദ്ധമാണെന്ന ബിജെപി ആരോപണത്തിന് ഫാറൂഖ് അബ്ദുല്ല പ്രതികരണം, ‘ഞങ്ങള്‍ ദേശവിരുദ്ധരല്ല ബിജെപി വിരുദ്ധരാണ്’ എന്നായിരുന്നു.
കഴിഞ്ഞ ആഴ്ച റദ്ദാക്കിയ 12 ഭൂനിയമങ്ങളും 14 ഭേദഗതികളും കശ്മീരിന്റെ സ്വത്വം നഷ്ടപ്പെടുത്തും എന്നവാദം ശക്തമാണ്.ഒക്ടോബര്‍ 26ന്പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ജമ്മു കശ്മീര്‍ നിവാസികളല്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം ഇപ്പോള്‍ ഒഴിവായിരിക്കുന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും ജമ്മുകശ്മീരില്‍ ഭൂമി വാങ്ങാനനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് യൂണിയന്‍ ടെറിട്ടറി ഓഫ് ജമ്മു ആന്‍ഡ് കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ (അഡാപ്‌റ്റേഷന്‍ ഓഫ് സെന്‍ട്രല്‍ ലോസ്) തേര്‍ഡ് ഓര്‍ഡര്‍ 2020 നെ കശ്മിരിനോടുള്ള വലിയ വഞ്ചന എന്നാണ് ഫാറൂഖ് അബ്ദുല്ല വിശേഷിപ്പിച്ചത്. ‘കശ്മീര്‍ വില്പനക്ക്’ എന്നായിരുന്നു ഉമര്‍ അബ്ദുല്ലയുടെ പ്രതികരണം. എന്നാല്‍ ഈ പ്രതികരണങ്ങള്‍ക്കപ്പുറം ഒരു മാസ്സ് മൂവ്‌മെന്റിന് തുടക്കം വെക്കാന്‍ സഖ്യത്തിന് കഴിയുക പ്രയാസമാണ്. കശ്മീരിലെ സ്വതന്ത്ര പത്രപ്രവര്‍ത്തകനായ റിയാസ് വാനി ഈ പരിമിതി ചൂണ്ടി കാണിക്കുന്നുണ്ട്’അവര്‍ക്ക് ഒരുമാസ്സ് മൂവ്‌മെന്റിനോ ഷഹീന്‍ ബാഗിനെപ്പോലെ സമാധാനപരമായ ഒരു പ്രതിഷേധത്തിനോ ആളുകളെ വിളിക്കാന്‍ കഴിയുന്നില്ലേ’ എന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിയ ചോദ്യം.
ബിജെപിയുടെ രാഷ്ട്രീയ നയമനുസരിച്ച് ഇനിയൊരിക്കലും കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ സാധ്യതിയില്ല. കാരണം ബിജെപി സര്‍ക്കാറിന്റെ ഈ നടപടി രാഷ്ട്രീയമായ ഏറെക്കാലമായി സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ഒരജണ്ടയുടെ പ്രതിഫലനമാണ്. 1950കളില്‍ ശ്യാമപ്രസാദ് മുഖര്‍ജിയില്‍ നിന്ന് ഗര്‍ഭം ധരിച്ച ഒന്നാണ് 2019ല്‍ പ്രസവിക്കപ്പെട്ടത് എന്ന സ്വാഭാവികത ഇതിലുണ്ട്. ബിജെപിയുടെ ആദിമരൂപമായ ജനസംഘത്തിന്റെ സ്ഥാപക നേതാവ് കശ്മീരിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചു എന്നുവരെ വിശ്വസിക്കുന്നവരാണ് സംഘപരിവാരുകാര്‍. തങ്ങളുടെ രാഷ്ട്രീയ അസ്തിത്വത്തിന് ശിലയിട്ട ശ്യാമപ്രസാദ് മുഖര്‍ജിയുടെ കശ്മീരില്‍ വെച്ചുണ്ടായ അറസ്റ്റും തുടര്‍ന്നുണ്ടായ ദുരൂഹതകള്‍ നിറഞ്ഞ കസ്റ്റഡി മരണവുമൊക്കെ ഇപ്പോഴും ബിജെപിക്കാര്‍ പലയിടങ്ങളിലും ഉന്നയിച്ചികൊണ്ടിരിക്കുന്നുണ്ട്. ഇന്നത്തെ ബിജെപിയുടെ ബീജം കശ്മീര്‍ പ്രശ്‌നത്തോടെ രുപപ്പെട്ടതാണ്. നെഹ്‌റു മന്ത്രിസഭയില്‍ നിന്ന് ശ്യാമപ്രസാദ് മുഖര്‍ജി രാജിവെക്കുന്നതും തുടര്‍ന്ന് ജനസംഘം രൂപീകരിക്കുന്നതുമൊക്കെ കശ്മീരിനെ ചൊല്ലിയുണ്ടായ അഭിപ്രായം വ്യത്യാസങ്ങളില്‍ നിന്നായിരുന്നു. അത് കൊണ്ട് തന്നെ സംഘപരിവാറിന് കശ്മീര്‍ ഒരു ഉണങ്ങാത്ത മുറിവാണ്. ഇതില്‍ നിന്ന് അവരെ മോചിപ്പിക്കുക എന്നത് രാഷ്ട്രീയമായി വലിയ ബാധ്യതയാണ്. ഇത് കൊണ്ടൊക്കെ തന്നെയും സംഘപരിവാര്‍ വാദത്തിന് ഒപ്പമല്ലാതെ സര്‍ക്കാറിന് നിലനില്‍കാന്‍ കഴിയില്ല.
കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഇപ്പോള്‍ വഴിവെച്ചിരിക്കുന്നത് ഒരു തുറന്ന പോരിലേക്കാണ്. പല ഭാഗളില്‍ നിന്നുമുള്ള അക്രമങ്ങളെ ഇന്ത്യന്‍ സര്‍ക്കാറിന് നേരിടേണ്ടി വരും. ഒരു ഭാഗത്ത് പാകിസ്ഥാനും മറ്റൊരു ഭാഗത്ത് വിഘടനവാദികളും തീവ്രവാദികളും രംഗത്തുണ്ട്. അതിനാല്‍ തന്നെ ഗുപ്കാര്‍ സഖ്യത്തെ അവഗണിച്ചുകൊണ്ട് കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുക പ്രയാസകരമാണ്. എന്തെന്നാല്‍ കശ്മീര്‍ ജനതയില്‍ ഒരു വിഭാഗം വിഘടനവാദവുമായി ഐക്യപ്പെടുന്നവരാണ്. അതിന്റെ ഏറ്റവും വലിയ സാക്ഷ്യമാണ് 2016ല്‍ ഹിസ്ബുല്‍ മുജാഹിദീന്‍ എന്ന കശ്മീരി മിലിട്ടന്റ് ഗ്രൂപ്പിന്റെ കമാന്‍ഡറായിരുന്നു ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സേന ഏറ്റുമുട്ടലിലൂടെ വധിച്ചപ്പോള്‍ അതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍. അന്ന് ക്രമസമാധാനം നഷ്ടപ്പെട്ടപ്പോള്‍ കശ്മീരിന് ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടിയും വന്നിരുന്നു. കശ്മീരി യുവാക്കള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്ന ബുര്‍ഹാന്‍ വാനി ഇപ്പോഴും വിഘടനവാദികളുടെ ചെഗുവേരയായി ആഘോഷിക്കപ്പെടുന്നുണ്ട്.
ഗുപ്കാര്‍ സഖ്യത്തെക്കുറിച്ച് കശ്മീര്‍ സര്‍വകലാശാലയിലെ കശ്മീര്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ എം. ഇബ്രാഹിം വാനി പറയുന്നത്, ഇതുവരെ ഒരു ഐക്യമുന്നണിയുടെ രൂപം സ്വീകരിച്ചിട്ടില്ലാത്ത ഒരു ഏകീകൃത സമവായം മാത്രമാണിതെന്നാണ്. കശ്മീരിന്റെ രാഷ്ട്രീയ ചരിത്രം സമഗ്രമായി പരിശോധിക്കുമ്പോള്‍ ഈ നിരീക്ഷണം ഏറെക്കുറെ പ്രസക്തവുമാണ്. ഏത് രീതിയിലാവും സംഖ്യത്തിന്റെ ഇനിയുള്ള ഇടപെടലുകള്‍ എന്നത് നവംബര്‍ 17ന് നടക്കാനിരിക്കുന്ന സഖ്യത്തിന്റെ അടുത്ത യോഗത്തോടെ തെളിഞ്ഞുവരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാ വൈരുധ്യങ്ങള്‍ക്കുമിടയിലും മിലിറ്റന്റെ ഓപ്പറേഷനെക്കാള്‍ രാഷ്ട്രീയമായ സമവായ പരിഹാരങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി കശ്മീരിനെ രക്ഷിക്കാന്‍ കഴിയുക.

Share this article

About ജുനൈദ് ടി പി തെന്നല

junaidthennala@gmail.com

View all posts by ജുനൈദ് ടി പി തെന്നല →

Leave a Reply

Your email address will not be published. Required fields are marked *