റജബ് മാസത്തിന്റെ ദിനരാവുകളില്‍ ഇടിയങ്ങര നാട് അപ്പവാണിഭ നേര്‍ച്ചയുടെ ആരവത്തിലായിരിക്കും. ജാതിമത ഭേദമന്യേ രോഗശമനത്തിനും മറ്റും ആശ്രയിക്കുന്ന കേന്ദ്രമാണ് ഇടിയങ്ങര ശൈഖിന്റെ പള്ളി. എല്ലാ വര്‍ഷവും നടന്നുവരുന്ന ഈ നേര്‍ച്ചക്കു പിന്നില്‍ മനോഹരമായ ഒരു ചരിത്രമുണ്ട്. 15-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ മലബാര്‍ അക്രമിച്ച പോര്‍ച്ചുഗീസ് പടയാളികള്‍ക്കെതിരെ ധീരമായി നിലകൊണ്ട ഒരു ധീരയോദ്ധാവിനെ ഇവിടെ സ്മരിക്കേണ്ടതുണ്ട്. ശൈഖ് മാമുക്കോയ എന്ന പേരില്‍ പ്രസിദ്ധരായ അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ് ബ്‌നു അലാഉദ്ദീന്‍ ഹിംസി(റ). പറങ്കികളെ എതിരിടുകയും തന്റെ ശിഷ്യരെ അതിന് പ്രാപ്തരാക്കുകയും ചെയ്ത ശൈഖ് ജീവിത കാലത്തു തന്നെ പാവപ്പെട്ടവരുടെ അത്താണിയായിരുന്നു. മഹാനവര്‍കളുടെ സ്മരണാര്‍ഥമാണ് ഈ അപ്പവാണിഭ നേര്‍ച്ച.
ജനനം
16-ാം നൂറ്റാണ്ടില്‍ സിറിയയില്‍ നിന്ന് കേരളത്തിലെത്തിയ അലാഉദ്ദീന്‍ ഹിംസി(റ) തികഞ്ഞ സൂഫീവര്യനായിരുന്നു. കോഴിക്കോട് എത്തിയ ശൈഖ് അവിടെ നിന്ന് തന്നെ വിവാഹം കഴിച്ചു. ഈ ദാമ്പത്യത്തില്‍ പിറന്ന കുട്ടിയാണ് ശൈഖ് മാമുക്കോയ. ചെറുപ്രായത്തില്‍ തന്നെ പിതാവിന്റെ വഴിയെ ആധ്യാത്മിക സരണിയില്‍ പ്രവേശിച്ചു. അയോധന കലകളിലും നൈപുണ്യം നേടിയിരുന്നു. ഇരുപതാം വയസില്‍ അന്യദേശങ്ങളിലേക്കുള്ള യാത്രകള്‍ക്ക് തുടക്കം കുറിച്ചു. ആദ്യം ചെന്നത് ഇന്തോഷ്യന്‍ ദ്വീപായ സുമാത്രയിലേക്കാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ ഇസ്‌ലാം വ്യാപിച്ച സുമാത്രയില്‍ നിന്ന് ആത്മീയ അറിവുകള്‍ ആര്‍ജിച്ചെടുത്തു. നിരവധി ശൈഖുമാരെ സന്ദര്‍ശിക്കുകയും ചെയ്തു. ഈ കാലയളവില്‍ ആധ്യാത്മിക ലോകത്തെ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തി. ഇജാസത്തിനുള്ള അംഗീകാരം ലഭിച്ചു. തന്റെ മുഖ്യഗുരുവായിരുന്ന ശൈഖ് ജമാലുദ്ദീന്‍ അല്‍ ഗൗസിയില്‍ നിന്ന് ചിശ്തിയ്യ, ഖാദിരിയ്യ ത്വരീഖത്തുകളുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയുണ്ടായി.
നാട്ടിലെ ജീവിതം
സുമാത്രയില്‍ നിന്ന് മക്ക, മദീന സന്ദര്‍ശിച്ച് യമനിലെത്തി. അക്കാലത്ത് സാമൂതിരിയുടെ പായക്കപ്പലുകള്‍ വ്യാപാരാവശ്യാര്‍ഥം യമനിലേക്ക് വരുമായിരുന്നു. ഇതറിഞ്ഞ ശൈഖ് 1566ല്‍ സാമൂതിരിയുടെ പായക്കപ്പലില്‍ കയറി സ്വദേശത്തേക്ക് തിരിച്ചു.
കോഴിക്കോട് തിരിച്ചെത്തിയ ശൈഖവര്‍കളെ ജനം ആദരവോടെയാണ് വരവേറ്റത്. ആവശ്യമുള്ളതെന്തും നല്‍കുവാന്‍ നാട്ടുകാര്‍ തയാറായിരുന്നു. സുഖാഡംബരങ്ങളില്‍ ജീവിക്കാന്‍ ശൈഖ് ഒരിക്കലും താത്പര്യപ്പെട്ടിരുന്നില്ല. ദരിദ്ര ജനങ്ങള്‍ക്കൊപ്പം അവരുടെ ആവശ്യങ്ങള്‍ക്കായി ജീവിച്ചു. സാമൂതിരി രാജാവിന് ശൈഖിനോട് ഏറെബഹുമാനമായിരുന്നു. ശൈഖ് കുറ്റിച്ചിറ പള്ളിയിലേക്ക് മാറിയ സന്ദര്‍ഭം സാമൂതിരി രാജാവ് ശൈഖിനെ കാണാന്‍ ചെന്നു. അനുഗ്രഹം വാങ്ങിയ രാജാവ് ‘നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളുക’ എന്ന് പറഞ്ഞപ്പോള്‍ ശൈഖ് ഒന്നു മാത്രം ആവശ്യപ്പെട്ടു. ‘ജനങ്ങളോട് നീതിപൂര്‍വം പെരുമാറുക.’
കുറ്റിച്ചിറ പള്ളിയില്‍ അന്ന് ജനപ്രവാഹമായിരുന്നു. പലവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ സമാധാനം പ്രതീക്ഷിച്ച് ആ സന്നിധിയിലെത്തുമ്പോള്‍ ഹദ്‌യയായി പലതും നല്‍കിയിരുന്നു. ഒന്നും തന്റെ അടുക്കല്‍ സൂക്ഷിച്ചു വെക്കാതെ മുഴുവനും ദരിദ്ര ജനങ്ങള്‍ക്ക് ദാനം ചെയ്യുകയായിരുന്നു പതിവ്.
യമനില്‍ നിന്നു കോഴിക്കോടെത്തിയ ശൈഖുമായിട്ട് അന്നത്തെ ഖാദിരിയ്യ ത്വരീഖത്തിന്റെ നേതൃത്വവും പൊന്നാനി മഖ്ദൂമുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം സൗഹൃദബന്ധം സ്ഥാപിക്കുകയുണ്ടായി. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ശൈഖിനെ പൊന്നാനിയിലേക്ക് കൊണ്ടുപോകുന്നതും അവിടെ താമസമാക്കുന്നതും. അന്ന് മാപ്പിള യോദ്ധാക്കളുടെ കേന്ദ്രമായിരുന്നു പൊന്നാനി. അവിടെ ചെന്ന ശൈഖ് യോദ്ധാക്കള്‍ക്ക് ആത്മീയാവേശം പകര്‍ന്നു. ഖാദിരിയ്യ ത്വരീഖത്തില്‍ കൂട്ടി. മലബാര്‍ ചരിത്രത്തിലെ ധീര യോദ്ധാക്കളായ കുഞ്ഞാലി മരക്കാര്‍ രണ്ടാമനും മൂന്നാമനും ശൈഖിന്റെ മുരീദുകളാകുന്നത് ഇവിടെ വെച്ചാണ്. തങ്ങളുടെ ശൈഖിന്റെ ആത്മീയ അനുഗ്രഹവും നിര്‍ദേശവും സ്വീകരിച്ചേ ആ ധീര യോദ്ധാക്കള്‍ പടര്‍ക്കളത്തിലിറയിട്ടുള്ളൂ. അതിന്റെ ഫലം നേരില്‍ അനുഭവിക്കുകയും ചെയ്തവരാണവര്‍.
പോരാട്ട വീഥിയില്‍
1498ല്‍ കാപ്പാട് കപ്പലിറങ്ങിയ വാസ്‌ഗോഡ ഗാമയിലൂടെയാണല്ലോ പറങ്കികള്‍ കേരളത്തിലെത്തുന്നത്. കേരള ജനതയെ ക്രൂരമായി കൊല ചെയ്തും സമ്പത്ത് കൊള്ളയടിച്ചും അധീശത്വം ശക്തമാക്കിയപ്പോള്‍ മുസ്‌ലിംകളും ഹിന്ദുക്കളും ചേര്‍ന്നുനിന്ന് ചെറുത്തു തോല്‍പിച്ചു. മുസ്‌ലിം പണ്ഡിതന്മാരുടെ ഇടപെടലുകള്‍ ഇതില്‍ ശേദ്ധേയമാണ്. ശൈഖ് മാമുക്കോയ തന്റെ ശിഷ്യന്മാരെ ഇതിന് പ്രാപ്തരാക്കി. മാത്രമല്ല സാമൂതിരിയുമായി പല തവണ യുദ്ധഗതികള്‍ വിലയിരുത്തുന്നതിന് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഒരു റമളാനില്‍ പറങ്കികള്‍ പൊന്നാനി തുറമുഖം ആക്രമിച്ചു. മുസ്‌ലിംകളുടെ ഒരു പള്ളി അഗ്‌നിക്കിരയാക്കുകയും പാവപ്പെട്ട മാപ്പിളമക്കളെ അരുംകൊല നടത്തുകയും ചെയ്തു. തിരിച്ചടിക്കാന്‍ തീരുമാനിച്ചു. സമ്മതം ചോദിച്ച് കുഞ്ഞാലി രണ്ടാമന്‍ ശൈഖിന്റെ അടുക്കല്‍ ചെന്നു. ശൈഖ് മാമുക്കോയ അനുഗ്രഹിച്ച് പറഞ്ഞയക്കുകയും ചെയ്തു. തിരിച്ചാക്രമണത്തില്‍ മാപ്പിള യോദ്ധാക്കള്‍ പറങ്കികളെ തറ പറ്റിച്ചു. അവരുടെ ചരക്കുകളും കപ്പലുകളും പിടിച്ചെടുത്തു.
പൊന്നാനിയില്‍ നിന്ന് തിരിച്ച ശൈഖവര്‍കള്‍ ചെന്നത് കുറ്റിച്ചിറ പള്ളിയിലേക്കാണ്. പള്ളിക്കു മുകളില്‍ ഏകാന്തവാസം അനുഷ്ഠിച്ചു. ശൈഖ് എത്തിയതറിഞ്ഞ് കുറ്റിച്ചിറ ജനപ്രവാഹത്തിന് സാക്ഷിയായി. ഇവിടേക്കാണ് സാമൂതിരി ശൈഖിനെ കാണാനെത്തിയത്. സൈനിക പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്ന ശൈഖിനെ സാമൂതിരി ആദരവോടെയാണ് കണ്ടിരുന്നത്.
ചാലിയം യുദ്ധം
ശൈഖിന്റെ പോര്‍ച്ചുഗീസ് വിരുദ്ധതയുടെ പ്രതീകമായിരുന്നു ചാലിയം യുദ്ധം. തന്റെ ശിഷ്യന്മാര്‍ക്ക് ആത്മീയ നേതൃത്വം നല്‍കി പറങ്കികളെ തുരത്തിയോടിക്കാന്‍ ശൈഖിന് സാധിച്ചു. 1531ല്‍ ചാലിയത്ത് പോര്‍ച്ചുഗീസുകാര്‍ വലിയ കോട്ട പണിതിരുന്നു. അറബിക്കടലിലൂടെയുള്ള കച്ചവടക്കാരെ അക്രമിക്കാനും കൊള്ളയടിക്കാനും ഇത് അവരെ സഹായിച്ചു. സാമൂതിരിയുടെ വാണിജ്യത്തിനും വാര്‍ത്താ വിനിമയത്തിനും ദോഷകരമായി ബാധിക്കുന്നതായിരുന്നു ഈ കോട്ട.
1571ല്‍ പറങ്കികളുമായി യുദ്ധം നടത്തി ചാലിയം പ്രദേശം അന്നത്തെ സാമൂതിരി പിടിച്ചെടുത്തു. പക്ഷേ കോട്ട പിടിച്ചെടുക്കാന്‍ സാധിച്ചില്ല. ഇത് കേന്ദ്രീകരിച്ച് പോര്‍ച്ചുഗീസുകാര്‍ പല യുദ്ധതന്ത്രങ്ങളും നടത്തി പോന്നു. പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍ പെരുകിയതോടെ ഈ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ശൈഖ് ധ്യാനമിരിക്കുന്ന കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്‍ സൈനിക യോഗം നടന്നു. ശൈഖ് സംബന്ധിച്ച ഈ യോഗത്തില്‍ സാമൂതിരി രാജാവ്, കുഞ്ഞാലി മൂന്നാമന്‍, മുസ്‌ലിം പണ്ഡിതരായ ഖാസി അബ്ദുല്‍ അസീസ്, അബ്ദുല്‍ അസീസ് അല്‍മഖ്ദൂം തുടങ്ങിയ പ്രമുഖര്‍ ഉണ്ടായിരുന്നു. യോഗത്തില്‍ കോട്ട പിടിച്ചെടുക്കാനുള്ള തീരുമാനത്തിലെത്തി.
ശൈഖിന്റെ ശിഷ്യനായ കുഞ്ഞാലി മരക്കാര്‍ മൂന്നാമന്റെ നേതൃത്വത്തില്‍ നാവിക സേനയും സാമൂതിരിയുടെ നായര്‍ കാലാള്‍പടയും കോട്ട ഉപരോധിച്ചു. ഭക്ഷണം കിട്ടാതെ പറങ്കികള്‍ വലഞ്ഞു. നാല് മാസം നീണ്ടിട്ടും ഫലം കാണാതെ വന്നപ്പോള്‍ കോട്ട പിടിച്ചെടുക്കാതെ താന്‍ പിന്മാറില്ലെന്ന് സാമൂതിരി പ്രതിജ്ഞയെടുത്തു. ഇതറിഞ്ഞ അമ്മ മഹാറാണി യുദ്ധം നീണ്ടു പോകുന്നതിന്റെ സങ്കടമറിയിച്ച് ശൈഖിന്റെ അടുത്തേക്ക് ആളെ അയച്ചു. മരക്കാര്‍ സൈന്യത്തിന് ആത്മീയ നേതൃത്വം നല്‍കിയിരുന്ന ശൈഖ് പോരാളികളായ പട്ടു മരക്കാര്‍ (കുഞ്ഞാലി മൂന്നാമന്‍), കുട്ടി മൂസ എന്നിവരെ വിളിച്ചു വരുത്തി നിര്‍ദേശങ്ങള്‍ നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോഴിക്കോട് സൈന്യം വിജയം വരിച്ചു. കോട്ട തകര്‍ത്ത് അതിന്റെ കല്ലുകള്‍ പറങ്കികള്‍ തകര്‍ത്ത പള്ളികളുടെ പുനരുദ്ധാരണത്തിന് നീക്കി വെച്ചു. ശൈഖിന്റെ ആത്മീയ നേതൃത്വത്തില്‍ നടന്ന ഈ യുദ്ധം മലബാര്‍ ദേശത്തെ പോര്‍ച്ചുഗീസ് സേനയുടെ ആധിപത്യം അവസാനിക്കാന്‍ കാരണമായി.
വിയോഗം
കുഞ്ഞാലി മൂന്നാമന്‍ കടലോരത്ത് നിര്‍മിച്ചു നല്‍കിയ വീട്ടിലായിരുന്നു ശൈഖ് അവസാന കാലത്ത് താമസിച്ചിരുന്നത്. ഹിജ്‌റ 930 റജബ് 15നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്. ആദ്യം മറവു ചെയ്തത് വീടിനടുത്ത് തന്നെയായിരുന്നു. വഫാത്തായി ഒരു നൂറ്റാണ്ടിനു ശേഷം പ്രദേശത്തെ ചില സ്വാലിഹീങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കുമുണ്ടായ സ്വപ്‌ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി മഖ്ദൂമുമാരുടെ നേതൃത്വത്തില്‍ ഇടിയങ്ങര പള്ളിയിലേക്ക് മാറ്റി മറവു ചെയ്തു. അടുത്ത നാള്‍ ശൈഖിന്റെ വീടും അടുത്തുള്ള ചെറിയ പള്ളിയും കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നു വീണത് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. ഒരു കാലത്ത് ദരിദ്ര ജനങ്ങള്‍ക്ക് അത്താണിയായിരുന്ന ശൈഖിന് ആത്മീയ മേഖലയിലെ പൂര്‍വസൂരികള്‍ അത്യധികം ആദരവ് നല്‍കിയിരുന്നു. മമ്പുറം സയ്യിദ് അലവി തങ്ങള്‍ കാലില്‍ ചെരിപ്പില്ലാതെയായിരുന്നു അവിടെ സിയാറത്ത് ചെയ്തിരുന്നത്.
അപ്പവാണിഭ നേര്‍ച്ച
ശൈഖിന്റെ സ്മരണാര്‍ഥം എല്ലാ വര്‍ഷവും റജബ് മാസം ഇടിയങ്ങര പള്ളിയില്‍ നടന്നു വരുന്ന നേര്‍ച്ചയാണിത്. ശൈഖിന്റെ ജീവിത കാലത്ത് കാണാന്‍ വരുന്നവര്‍ അപ്പങ്ങള്‍ കൊണ്ടുവരാറുണ്ടായിരുന്നു. വഫാത്തിന് ശേഷവും ഇത് തുടര്‍ന്നു. നേര്‍ച്ചയാക്കിയ അപ്പങ്ങള്‍ മഖ്ബറക്കടുത്തുള്ള പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാറാണ് പതിവ്. ഇങ്ങനെയാണ് ഇതിന് ഈ പേര് വരുന്നത്. 1943 ലെ കോളറ ബാധ കാലത്ത് മലബാര്‍ കലക്ടറുടെ ഉത്തരവ് പ്രകാരം അപ്പവാണിഭം നിരോധിച്ചു. ചരിത്രത്തില്‍ അപ്പമില്ലാതെ നേര്‍ച്ച നടക്കുന്നത് അക്കൊല്ലം മാത്രമാണ്.
ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് അറുതിവരുത്താനും രോഗ ശമനത്തിന് ജനങ്ങള്‍ ഈ നേര്‍ച്ച ഉപയോഗപ്പെടുത്തുന്നു. കാലപ്പം, കയ്യപ്പം, നാക്കപ്പം, ചെകിയപ്പം, കുടലപ്പം, പല്ലപ്പം തുടങ്ങിയ ശരീരത്തിന്റെ വ്യത്യസ്ത അവയവങ്ങളുടെ പേരിലുള്ളതും കുറുകപ്പം, കെടുമ്പപ്പം തുടങ്ങിയ രോഗത്തിന്റെ പേരിലുള്ളതുമായ അപ്പങ്ങളും നേര്‍ച്ചയില്‍ കാണാം. മതമൈത്രിയുടെ മഹത്തായ ഒരു കാഴ്ച കൂടിയാണിത്.